‘ബീഡി – ബിഹാർ വിവാദ പോസ്റ്റ് എന്‍റെ അറിവോടെയല്ല, സോഷ്യൽ മീഡിയ ടീമിന് വീഴ്ച പറ്റി’; വി.ടി ബല്‍റാം

0
9

തിരുവനന്തപുരം: ബിഹാർ -ബീഡി വിവാദ എക്സ് പോസ്റ്റ് തൻ്റെ അറിവോടെയല്ലെന്ന് വി.ടി ബൽറാം.വിവാദങ്ങൾ അനാവശ്യമെന്നും കെപിസിസി നേതൃയോഗത്തിൽ ബൽറാമിന്റെ വിശദീകരണം.സോഷ്യൻ മീഡിയ കൈകാര്യം ചെയ്യുന്ന ടീമിന് വീഴ്ച പറ്റി. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ഉടൻ തിരുത്തിച്ചത് താനാണെന്നും ബൽറാം പറയുന്നു. ദേശീയ വിഷയങ്ങളിൽ സ്വന്തം നിലയ്ക്കുള്ള പ്രതികരണം വേണ്ടതില്ലെന്ന് ഡിജിറ്റൽ മീഡിയ വിഭാഗത്തിന് കെപിസിസി നിർദേശം നൽകിയിട്ടുണ്ട്.

ബീഡിയും ബിഹാറും ബിയിലാണ് തുടങ്ങുന്നത്,അതിനെ ഇനി പാപമായി കണക്കാക്കാനാവില്ല എന്നായിരുന്നു പോസ്റ്റ്.ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.പിന്നാലെ പോസ്റ്റ് കോൺ​ഗ്രസ് ഡിലീറ്റ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ മാപ്പ് പറഞ്ഞിരുന്നു. മോദിയുടെ തെരഞ്ഞെടുപ്പ് ​ഗിമ്മിക്കിനെതിരായ വിമർശനം വളച്ചൊടിക്കപ്പെട്ടെന്നും, ആരെയങ്കിലും അത് വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നുമായിരുന്നു കേരള ഘടകത്തിന്റെ വിശദീകരണം.

ജിഎസ്ടി പരിഷ്കരണത്തിൽ ബീഡിക്കും, ബീഡിയുടെ ഇലയ്ക്കും ജിഎസ്ടി കുറച്ചതിനെ പരിഹസിച്ചുകൊണ്ടായിരുന്നു പോസ്റ്റ്. കോൺ​ഗ്രസിന്റെ ബിഹാർ വിരുദ്ധ മനസ് വ്യക്തമായെന്ന് ചൂണ്ടിക്കാട്ടി പോസ്റ്റിനെതിരെ ബിജെപി രംഗത്ത് എത്തി. ബിഹാറിനെ മുഴുവന്‍ അപമാനിച്ചുവെന്ന് ആരോപിച്ച് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സമ്രാട്ട് ചൗധരി രംഗത്തെത്തിയിരുന്നു. കോൺഗ്രസ് രാജ്യസഭാ എംപി സയ്യിദ് നസീർ ഹുസൈനും പോസ്റ്റിനെ വിമർശിച്ച് രംഗത്ത് എത്തി. ഒരു സംസ്ഥാനത്തെയോ അവിടുത്തെ താമസക്കാരെയോ ഇത്തരം കാര്യങ്ങളുമായി താരതമ്യം ചെയ്യരുതെന്ന് അദ്ദേഹം പറഞ്ഞു