കൊല്ലം: ഷാർജയിൽ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യ അനുഭവിച്ച ക്രൂരതയുടെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. മരണത്തിന് ദിവസങ്ങൾക്ക് മുൻപ് ചിത്രീകരിച്ച ദ്യശ്യങ്ങളാണെന്ന് കുടുബം അവകാശപ്പെട്ടു. പത്ത് വർഷം പീഡനം സഹിച്ചെന്ന് അതുല്യ പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഷാർജയിലെ ഫ്ലാറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയെ ഭർത്താവ് സതീഷ് കൊലപ്പെടുത്തുമെന്ന് പറയുന്ന വീഡിയോ സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. മദ്യപിച്ച ശേഷം അതുല്യയെ ക്രൂരമായി മർദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഇക്കഴിഞ്ഞ ജൂലൈ 19നാണ് ഷാർജയിൽ ഭർത്താവ് സതീശിനൊപ്പം താമസിച്ചിരുന്ന അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, അതുല്യയുടെ മരണം കൊലപാതകമാണെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് കുടുംബം. ക്രൂരപീഡനത്തിൻ്റെ ദൃശ്യങ്ങൾ തെളിവായി കോടതിയിൽ ഹാജരാക്കിയെങ്കിലും, ഇവ പഴയ ദൃശ്യങ്ങളാണെന്നാണ് പ്രതിഭാഗം വാദിക്കുന്നത്. ചിത്രങ്ങളുടെ ആധികാരികത തെളിയിക്കുന്ന ഫോറൻസിക് റിപ്പോർട്ട് ഹാജരാക്കാനും കോടതി പ്രോസിക്യൂഷനോട് നിർദേശിച്ചു.