ഇരിക്കൂർ: കഴിഞ്ഞദിവസം 30 പവനും നാലുലക്ഷം രൂപയും നഷ്ടമായ വീട്ടിലെ മരുമകളെ കർണാടക സാലിഗ്രാമിലെ ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കല്യാട് ചുങ്കസ്ഥാനം സ്വദേശി എ.പി.സുഭാഷിന്റെ ഭാര്യ ദർഷിതയാണ് (22) കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കർണാടക പെരിയപട്ടണം സ്വദേശി സിദ്ധരാജുവിനെ (22) സാലിഗ്രാം പൊലീസ് അറസ്റ്റ് ചെയ്തു.
ലോഡ്ജിൽവച്ചു ദർഷിതയും സിദ്ധരാജുവും തമ്മിൽ വാക്കേറ്റമുണ്ടായതായും സിദ്ധരാജു, ദർഷിതയുടെ വായിൽ ഇലക്ട്രിക് ഡിറ്റനേറ്റർ തിരുകി ഷോക്കേൽപിച്ചു കൊല്ലുകയും ചെയ്തതായി പൊലീസ് പറയുന്നു.
വെള്ളിയാഴ്ച രാവിലെയാണു കല്യാട്ടെ വീട്ടിൽനിന്നു മകൾ അരുന്ധതിയുമൊത്ത് ദർഷിത സ്വന്തം നാടായ കർണാടകയിലെ ഹുൻസൂർ ബിലിക്കരെയിലേക്കു പോയത്. അന്ന് വൈകിട്ടോടെയാണ് മോഷണവിവരം അറിയുന്നത്.
ദർഷിതയുടെ ഭർത്താവ് സുഭാഷ് വിദേശത്താണ്. കല്യാട്ടെ വീട്ടിൽ ദർഷിതയ്‌ക്കൊപ്പം ഭർതൃമാതാവ് സുമതയും ഭർതൃസഹോദരൻ സൂരജുമാണ് താമസം. ഇരുവരും രാവിലെ പണിക്കുപോയി. ദർഷിതയാണ് അവസാനം വീടുപൂട്ടി ഇറങ്ങിയത്. വൈകിട്ട് പണികഴിഞ്ഞു സുമത തിരിച്ചെത്തിയപ്പോഴാണു കവർച്ച നടന്നതായി അറിയുന്നത്.