സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു; നിമിഷപ്രിയയുടെ മോചനം പ്രതിസന്ധിയില്‍

0
192

ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനം പ്രതിസന്ധിയില്‍. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തനം നിര്‍ത്തുമെന്ന് അറിയിച്ചതോടെയാണിത്.

കെ എ പോളിനെപ്പോലെയുള്ളവര്‍ക്കൊപ്പം കുടുംബം നില്‍ക്കുന്ന സാഹചര്യത്തില്‍ മുന്നോട്ടുപോകേണ്ടതില്ല എന്നതാണ് ധാരണ. കാന്തപുരവുമായി ചര്‍ച്ച നടത്തി ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തുന്നതിനെ കുറിച്ച് തീരുമാനിക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ലീഗല്‍ അഡ്വൈസറും സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ അഡ്വ. സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. വധശിക്ഷ നീട്ടിവെച്ച സാഹചര്യമുള്ളതിനാല്‍ ഇനി ഇടപേണ്ടത് കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണെന്നാണ് കാന്തപുരത്തിന്റെ നിലപാട്.

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിയതിന് ശേഷം തുടര്‍ നടപടികളില്‍ അനിശ്ചിതത്വം തുടരുകയാണ്. ദിയാധനം സംബന്ധിച്ച് കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ഒത്തുതീര്‍പ്പില്‍ എത്തിയിട്ടില്ല. ഇതിനിടെയാണ് ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകന്‍ കെ എ പോള്‍ വിഷയത്തിലേക്ക് കടന്നുവരുന്നത്. നിമിഷപ്രിയക്ക് വേണ്ടി ആക്ഷന്‍ കൗണ്‍സില്‍ ഒരുഭാഗത്ത് ശക്തമായ ഇടപെടല്‍ നടത്തുമ്പോള്‍ പോളിന് പിന്തുണ നല്‍കുന്ന സമീപനമാണ് നിമിഷപ്രിയയുടെ ഭാര്‍ത്താവ് ടോമി സ്വീകരിക്കുന്നത്.

ആക്ഷന്‍ കൗണ്‍സിലിനെതിരെ നിലപാട് സ്വീകരിക്കുന്ന ആളാണ് കെ എ പോള്‍. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള ഇടപെടലുകളില്‍ നിന്ന് കാന്തപുരത്തേയും അഡ്വ. സുഭാഷ് ചന്ദ്രനേയും വിലക്കണം എന്നാവശ്യപ്പെട്ട് കെ എ പോള്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഇത്തരത്തില്‍ നിലപാട് സ്വീകരിക്കുന്ന പോളിനൊന്നം നിമിഷപ്രിയയുടെ കുടുംബം നിലകൊള്ളുന്ന സാഹചര്യത്തില്‍ ഇനിയും മുന്നോട്ടുപോകേണ്ടതില്ലെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ വ്യക്തമാക്കുന്നത്.