രാജിവയ്ക്കാൻ രാഹുൽ: ചോദിച്ചു വാങ്ങാൻ ഹൈക്കമാൻഡ്, ചർച്ച നടത്തി സതീശനും സണ്ണിയും; നേതൃത്വം കയ്യൊഴിഞ്ഞു

0
146

ന്യൂഡൽഹി: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷപദവി രാഹുൽ മാങ്കൂട്ടത്തിൽ രാജിവയ്ക്കും. ഇതുസംബന്ധിച്ച നിർദേശം ഹൈക്കമാൻഡ് രാഹുലിന് നൽകിയതായാണ് വിവരം.

സമൂഹമാധ്യമങ്ങളിലൂടെയുള്ള വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് രാഹുലിനെതിരായ ദേശീയ നേതൃത്വത്തിന്റെ നടപടി. രാഹുലിനെ മാറ്റുന്നത് സംബന്ധിച്ച ചർച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഇന്ന് രാവിലെ ടെലിഫോണിൽ നടത്തിയിരുന്നു. മുതിർന്ന നേതാക്കളുമായി കൂടുതൽ ചർച്ച നടത്തിയ ശേഷമാണ് രാഹുലിനോട് രാജി ചോദിച്ചുവാങ്ങാൻ ആവശ്യപ്പെട്ടത്. 

സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്ക് പാർട്ടിയിലെ വനിതാ നേതാക്കൾ രാഹുലിനെതിരെ പരാതി നൽകിയിരുന്നു. ഇത് അന്വേഷിക്കാൻ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തോട് ദീപാദാസ് മുൻഷി ആവശ്യപ്പെട്ടു. ഇതിനുപിന്നാലെയാണ് രാഹുലിനെതിരെ സംഘടന നടപടി ആലോചിച്ചു തുടങ്ങിയത്. 

തെറ്റുകാരനെങ്കിൽ രാഹുലിനെ സംരക്ഷിക്കേണ്ടതില്ലെന്നായിരുന്നു നേതാക്കളുടെ നിലപാട്. തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ രാഹുലിനെ സംരക്ഷിക്കുന്നത് പാർട്ടിക്ക് ചീത്തപേരുണ്ടാക്കും എന്നും വിലയിരുത്തലുണ്ടായി. അതേ സമയം, രാഹുൽ എംഎൽഎ ആയി തുടരുമെന്നാണ്  വിവരം.

രാഹുലിനെതിരായ ആരോപണങ്ങൾക്കു പിന്നാലെ ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്താനിരുന്ന വാർത്താ സമ്മേളനം റദ്ദാക്കിയിരുന്നു. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം വാർത്താസമ്മേളനം റദ്ദാക്കിയത് എന്നായിരുന്നു ഓഫിസിന്റെ വിശദീകരണം.