കൊച്ചി: മുന്‍കൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കുമ്പോൾ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. ബലാത്സംഗ പരാതിയിൽ തൃക്കാക്കര പൊലീസ് കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ വേടൻ ഒളിവിലാണ്. ഈ കേസിൽ വേടൻ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ വാദം കേൾക്കുമ്പോഴാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് താൽക്കാലികമായി അറസ്റ്റ് തടഞ്ഞത്. കേസിൽ നാളെയും വാദം തുടരും.
കേസിലെ പരാതിക്കാരിയെ കഴിഞ്ഞ ദിവസം കോടതി കേസിൽ കക്ഷി ചേർത്തിരുന്നു. വേടനെതിരെ ഒട്ടേറെ പേർ പരാതികൾ ഉന്നയിച്ചിരുന്നു എന്ന് ഇന്ന് വാദത്തിനിടെ പരാതിക്കാരി ചൂണ്ടിക്കാട്ടി. എന്നാൽ മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് വാദമെന്ന് കോടതി പ്രതികരിച്ചു. തുടർന്ന് ‘മീ ടൂ’ ആരോപണവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വേടൻ മാപ്പു പറഞ്ഞ കാര്യം പരാതിക്കാരി ചൂണ്ടിക്കാട്ടി. വേടനുമായി പിരിഞ്ഞതിനു ശേഷം വിഷാദരോഗത്തിന് അടിപ്പെട്ടെന്നും പരാതിക്കാരി പറഞ്ഞു.