വിജനമായ വയലിലേക്ക് കൊണ്ടുപോയി കൂട്ട ബലാത്സംഗം; ഇരയായത് മൂകയും ബധിരയുമായ യുവതി

0
119
പ്രതീകാത്മക ചിത്രം

ലക്നൗ: ഉത്തർപ്രദേശിലെ ബൽറാംപുർ ജില്ലയിൽ ബധിരയും മൂകയുമായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ നിന്ന് ഏതാനും മീറ്റർ അകലെയാണ് സംഭവം. പ്രദേശത്തെ സിസി ടിവി ക്യാമറകൾ പ്രവർത്തനരഹിതമാണെന്ന് കണ്ടെത്തി. സംഭവത്തിൽ ഉൾപ്പെട്ട രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

തിങ്കളാഴ്ച രാത്രി യുവതി തന്റെ അമ്മാവന്റെ വീട്ടിൽ നിന്ന് ബൽറാംപുർ ജില്ലയിലെ സ്വന്തം വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. വിജനമായ വയലിലേക്ക് കൊണ്ടുപോയ ശേഷം രണ്ട് പ്രതികളും യുവതിയെ മാറിമാറി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് മൊഴി. വൈകല്യം കാരണം യുവതിയ്ക്ക് നിലവിളിക്കാൻ സാധിച്ചില്ല. 

യുവതി വീട്ടിൽ തിരിച്ചെത്താതെ ആയതോടെ വീട്ടുകാർ അന്വേഷിച്ചിറങ്ങി. പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിൽ സമീപമുള്ള വയലിൽ യുവതിയെ കണ്ടെത്തുകയായിരുന്നു. ജില്ലയിലെ വനിതാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി അവിടെ ചികിത്സയിലാണ്. സംഭവത്തിന്റെ ആഘാതത്തിൽ നിന്ന് ഇര മോചിതയായിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. 

പൊലീസുമായുള്ള ഏറ്റുമുട്ടലിൽ പ്രതികളായ രണ്ടുപേർക്കും പരുക്കേറ്റു. കുറ്റം സമ്മതിച്ച പ്രതികൾ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശത്തെ മൂന്നോ നാലോ സിസി ടിവി ക്യാമറകൾ സ്വിച്ച് ഓഫ് ചെയ്ത നിലയില്‍ ആയിരുന്നുവെന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു. എന്നാൽ, പൊലീസ് സൂപ്രണ്ടിന്റെ വീടിനു സമീപം സ്ഥാപിച്ചിരുന്ന ക്യാമറയിൽ യുവതി ഓടുന്നതും ബൈക്ക് യാത്രക്കാർ അവരെ പിന്തുടരുന്നതും കാണാം. 14 സെക്കൻഡ് ദൈർഘ്യമുള്ള ഈ വിഡിയോ ആണ് പ്രതികളെ കണ്ടെത്താൻ പൊലീസിനു സഹായകരമായത്.