തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന, 4 മാസം ഗര്‍ഭിണിയായ യുവതിയുടെ മൃതദേഹം പുറത്തുനിന്നുള്ളവര്‍ക്ക് ഫ്രീസര്‍ തുറന്നു കാണിച്ച സംഭവം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാതെ അധികൃതര്‍. അന്വേഷണത്തിനായി പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ടെന്നും ജീവനക്കാരുടെ ഉള്‍പ്പെടെ മൊഴിയെടുക്കുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. രേഖ പറഞ്ഞു. ഇതു സംബന്ധിച്ച് ആരിൽനിന്നു പരാതി ലഭിക്കാത്ത സാഹചര്യത്തിലാണ് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാത്തത്. അലര്‍ജിക് റിയാക്ഷന്‍ ആണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരം അറിയാന്‍ കഴിയുകയള്ളുവെന്നും സൂപ്രണ്ട് പറഞ്ഞു.
ഭര്‍തൃഗൃഹത്തില്‍ ശനിയാഴ്ച മരിച്ച നെടുമങ്ങാട് കരിപ്പൂർ സ്വദേശിയായ ഇരുപത്തിയെടുക്കാരിയുടെ മൃതദേഹമാണ് അധികൃതരുടെ അനുവദമില്ലാതെ സുരക്ഷാ ജീവനക്കാരനായ സുരേഷ് കുമാര്‍ കന്റീന്‍ നടത്തുന്ന ആള്‍ക്കും ബന്ധുക്കള്‍ക്കും കാണിച്ചുകൊടുത്തത്. മറ്റു ജീവനക്കാരില്‍നിന്നു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തി സുരേഷ്‌കുമാറിനെ 15 ദിവസത്തേക്കു ജോലിയില്‍നിന്നു മാറ്റിനിര്‍ത്തിയിരിക്കുകയാണ്. സിപിഎം പറണ്ടോട് ബ്രാഞ്ച് സെക്രട്ടറിയാണ് സുരേഷ്‌കുമാര്‍.
ശനിയാഴ്ച മരിച്ച യുവതിയുടെ മൃതദേഹം ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്താനും പോസ്റ്റ്‌മോര്‍ട്ടത്തിനുമായാണ് ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്കു മാറ്റിയത്. ഞായറാഴ്ച രാവിലെയാണ് സുരേഷ് കുമാര്‍ മൃതദേഹം പുറത്തുനിന്നുള്ളവരെ കാണിച്ചത്. മരിച്ച യുവതിയുടെ ബന്ധുക്കള്‍ക്കാണ് മൃതദേഹം കാട്ടിക്കൊടുത്തതെന്നാണു അറിയുന്നതെന്ന് അധികൃതര്‍ പറയുന്നു. സംഭവ ദിവസം അത്യാഹിത വിഭാഗം, മോര്‍ച്ചറി എന്നിവിടങ്ങളിലെ സുരക്ഷാ ചുമതല സുരേഷ് കുമാറിനായിരുന്നു. മോര്‍ച്ചറിയുടെ താക്കോല്‍ സൂക്ഷിച്ചിരുന്ന നഴ്‌സിങ് സ്റ്റാഫ് അറിയാതെ താക്കോല്‍ കൈക്കലാക്കിയാണ് ഇയാള്‍ ഫ്രീസര്‍ തുറന്നത്.
