തലാലിന്റെ പിതാവിനും മാതാവിനും എതിർപ്പില്ല; നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയ ഉത്തരവ് ഉടനെന്ന് സൂചന

കോഴിക്കോട്: യെമെനിൽ ജയിലിൽക്കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയുള്ള ഉത്തരവ് വൈകാതെ ഇറങ്ങുമെന്ന് മധ്യസ്ഥചർച്ചയ്ക്ക് നേതൃത്വം നൽകുന്നവർ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ ഓഫീസിനെ അറിയിച്ചു. വധശിക്ഷ റദ്ദാക്കുന്നതിൽ കൊല്ലപ്പെട്ട തലാലിന്റെ പിതാവിനും മാതാവിനും എതിർപ്പില്ലെന്നാണ് സൂചന. സഹോദരൻ അബ്ദുൽ ഫത്താഹ് മെഹ്ദിക്ക്‌ മാത്രമാണ് എതിർപ്പുള്ളത്.

യെമെൻ പണ്ഡിതസംഘവും യെമെൻ ഭരണാധികാരികളും നയതന്ത്ര ഉദ്യോഗസ്ഥരും തമ്മിൽനടന്ന ചർച്ചയിൽ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്നതിൽ ഉറച്ചു നിൽക്കുകയാണ് കാന്തപുരത്തിന്റെ ഓഫീസ്.

സമാധാനത്തിന് കുടുംബം സമ്മതിച്ചതായി കാന്തപുരത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും വധശിക്ഷ റദ്ദാക്കിയെന്ന വിവരം പൂർണമായി തെറ്റാണെന്നും തലാലിന്റെ സഹോദരൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു. ഞങ്ങളുമായി സംസാരിക്കാൻ ചുമതലപ്പെടുത്തിയെന്ന് പറയുന്നവർ സംസാരിച്ചിട്ടുണ്ടോയെന്ന് കാന്തപുരം വ്യക്തമാക്കണമെന്നും കുറിപ്പിൽ പറയുന്നു.

എന്നാൽ നിമിഷപ്രിയയ്ക്ക് മാപ്പു കൊടുക്കേണ്ടവരുമായി നടന്ന ചർച്ചകൾ വളരെ പ്രതീക്ഷ നൽകുന്നതാണെന്ന് യെമെനിലെ സൂഫിപണ്ഡിതൻ ഉമർ ബിൻ ഹഫീളിന്റെ ശിഷ്യൻ സവാദ് മുസ്തഫാവി പറയുന്നു. ഇപ്പോൾ നടക്കുന്ന ശ്രമങ്ങൾക്ക് ശുഭപര്യവസാനമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.