ന്യൂഡല്‍ഹി: ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകൾ, പത്ത് വർഷം തടവ് ലഭിക്കാവുന്ന മനുഷ്യക്കടത്തും മതപരിവർത്തന കുറ്റവും എഫ്ഐആറിലുണ്ട്.മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തിലെ വകുപ്പും ചുമത്തിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് മനുഷ്യക്കടത്ത് ആരോപിച്ച് വന്ദന ഫ്രാൻസിസ്, പ്രീതി മേരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം, ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളികന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് സമർപ്പിച്ചേക്കില്ല.വിശദമായ വിവരശേഖരണം നടത്തിയ ശേഷം ജാമ്യാപേക്ഷ സമർപ്പിക്കും.
അതേസമയം, ക്രൈസ്തവ ന്യൂനപക്ഷത്തെ ഒപ്പം ചേര്‍ക്കാന്‍ സംസ്ഥാനത്ത് പദ്ധതികള്‍ ആവിഷ്കരിച്ച ബിജെപി നേത്യത്വത്തേയും കന്യാസ്ത്രീകളുടെ അറസ്റ്റ് വെട്ടിലാക്കി. ചോദ്യങ്ങളില്‍ നിന്ന് കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ ഒഴിഞ്ഞ് മാറി. കോടതിയുടെ തീരുമാനം വന്നിട്ട് പ്രതികരിക്കാമെന്നായിരുന്നു കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ പ്രതികരണം.അറസ്റ്റിൽ കേരളത്തിൽ നിന്നുള്ള എംപിമാർ പാർലമെന്റ് വളപ്പിൽ പ്രതിഷേധിച്ചു.
വ്യാജ തെളിവുകള്‍ ഉണ്ടാക്കാനാണ് പൊലീസിന്റെ ശ്രമമെന്ന് സിസ്റ്റർ വന്ദന ഫ്രാന്‍സിസിന്റെ കുടുംബം ആരോപിച്ചു.ഒരു തെറ്റും ചെയ്യാത്തവരെയാണ് ഛത്തീസ്ഗഡ് പൊലീസ് പീഡനത്തിനിരയാക്കുന്നതെന്ന് സിസ്റ്റർ പ്രീതി മേരിയുടെ കുടുംബം ആരോപിച്ചു.പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ , മന്ത്രിമാരായ പി.രാജീവ്, റോഷി അഗസ്റ്റിന്‍ എന്നിവർ സിസ്റ്റർ പ്രീതി മേരിയുടെ അങ്കമാലിയിലെ വീട് സന്ദർശിച്ച് ബന്ധുക്കളെ പിന്തുണ അറിയിച്ചു.