റിയാദ് കെഎംസിസി ഫുട്ബോള്‍ ഫെസ്റ്റിന് വർണ്ണാഭമായ തുടക്കം

റിയാദ്: രണ്ട് മാസം നീണ്ടു നിൽക്കുന്ന റിയാദ് കെഎംസിസി സൂപ്പർ കപ്പ്- 2025 ഫുട്ബോൾ മാമാങ്കത്തിന് വർണ്ണാഭമായ തുടക്കം. കാൽപന്ത് കളിയെ ഹൃദയത്തിലേറ്റിയ ആയിരങ്ങളെ സാക്ഷി നിർത്തി ഷിഫ ദുറത്ത് അൽ മലാബ് ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന ഉദ്‌ഘാടന ചടങ്ങ് വൈവിധ്യമാർന്ന കലാ – സാംസ്‌കാരിക പരിപാടികളാൽ ശ്രദ്ധേയമായി. ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഉദ്‌ഘാടനം അല്‍ റയാന്‍ പോളിക്ലിനിക്ക് മാനേജിംഗ് ഡയറക്ടര്‍ മുഷ്ത്താഖ് മുഹമ്മദ് അലിയും ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റ് ചീഫ് ഓപ്പറേഷന്‍ ഓഫീസര്‍ സാനിന്‍ വാസിമും ചേര്‍ന്ന് നിർവ്വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ അധ്യക്ഷനായിരുന്നു.

ഉദ്ഘാടന മത്സരത്തിൽ അസിസിയ സോക്കർ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്‌സ് എഫ്. സി വാഴക്കാടിനെ പരാജയപ്പെടുത്തി. രണ്ടാമത്തെ മത്സരത്തിൽ ബ്ലാക്ക് ആന്‍ഡ് വൈറ്റ് റെയിന്‍ബോ എഫ്. സി യൂത്ത് ഇന്ത്യ സോക്കറുമായി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ വരുന്ന ജില്ല ചാമ്പ്യൻമാരെ കണ്ടെത്താനുള്ള ആദ്യ മത്സരത്തിൽ മലപ്പുറം ജില്ല ടീമിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കണ്ണൂർ ജില്ല ടീം പരാജയപ്പെടുത്തി.

ഉദ്ഘാടനതൊടനുബന്ധിച്ച് വിവിധ ജില്ല, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന മാർച്ച് പാസ്റ്റ് വേറിട്ട അനുഭവമായി . ഓളപ്പരപ്പിൽ ആവേശമുയർത്തുന്ന ചുണ്ടൻ വള്ളം പുൽത്തകിടിയിലൂടെ ഒഴുകിനീങ്ങുന്ന മനോഹരമായ കലാസൃഷ്ടി അവതരിപ്പിച്ച ആലപ്പുഴ ജില്ല കമ്മിറ്റിക്ക് പിറകിൽ എറണാകുളം, കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളും വിവിധ മണ്ഡലം കമ്മിറ്റികളുടെ പ്രത്യേക ബാനറിന് മുമ്പിൽ മലപ്പുറം ജില്ലയും തുടർന്ന് പാലക്കാട്, തൃശൂർ, തിരുവനന്തപുരം, വയനാട് ജില്ലകളും മാർച്ച് പാസ്റ്റിൽ അണിനിരന്നു. ബാൻഡ് വാദ്യങ്ങളും കൊൽക്കളിയും നൃത്തനൃത്യങ്ങളും മറ്റ് കലാ രൂപങ്ങളും പരിപാടിക്ക് കൊഴുപ്പേകി. ഏറ്റവും മുന്നിൽ സെൻട്രൽ കമ്മിറ്റി ഭാരവാഹികളും തുടർന്ന് സ്കോപ്പ് വളണ്ടിയർ അംഗങ്ങളും മാർച്ച് പാസ്റ്റിൽ പങ്കാളികളായി. കഥകളി കലാരൂപവും വർണ്ണകുടയേന്തിയ നൃത്തകരും കാണികൾക്ക് ആവേശം പകർന്നു. വനിത കെഎംസിസിയുടെ നേതൃത്വത്തിൽ നിരവധി കുടുംബിനികളും കുട്ടികളും ചടങ്ങുകളെ വർണ്ണാഭമാക്കി. സെന്‍ട്രല്‍ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത് അവതാരകനായിരുന്നു. ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര സ്വാഗതവും ടൂർണ്ണമെന്റ് ചീഫ് കോർഡിനേറ്റർ മുജീബ് ഉപ്പട നന്ദിയും പറഞ്ഞു.

ഇനി രണ്ട് മാസക്കാലം റിയാദിന്റെ വാരാന്ത്യങ്ങൾ കൂടുതൽ ചൂട് പിടിക്കും. വിവിധ ക്ലബുകൾക്ക് വേണ്ടി സന്തോഷ് ട്രോഫി, ദേശീയ ഐ ലീഗ് താരങ്ങള്‍ ഉള്‍പ്പെടെ നിരവധി കളിക്കാര്‍ കളിക്കളത്തിലെത്തും. ഇതോടൊപ്പം സഊദിയിലെ പ്രമുഖ പ്രവാസി താരങ്ങളും വിവിധ ടീമുകള്‍ക്കായി കളത്തിലിറങ്ങും. റിയാദ് ഇന്ത്യൻ ഫുടബോൾ അസോസിയേഷന്റെ സഹകരണത്തോടെയാണ് ടൂർണമെന്റ് നടക്കുന്നത്. ലീഗ് കം നോ ഔട്ട് അടിസ്ഥാനത്തില്‍ നടക്കുന്ന മത്സരങ്ങള്‍ എട്ട് ആഴ്ച നീണ്ടുനില്‍ക്കും.

സനിൻ വാസിം കിക്കോഫ് നിർവ്വഹിച്ചു. സിറ്റി ഫ്‌ളവർ ഫിനാൻസ് മാനേജർ അസീബ് കാപ്പാട്, എ ബി സി കാർഗോ ഡയറക്ടർ സലീം അബ്ദുൽ ഖാദർ, സഊദി കെഎംസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്‌റഫ്‌ വേങ്ങാട്ട്, വൈസ് പ്രസിഡന്റുമാരായ വി. കെ മുഹമ്മദ്‌, ശറഫുദ്ധീൻ കണ്ണേറ്റി വാദി ദവാസിർ, ഉസ്മാൻ അലി പാലത്തിങ്ങൽ, സെൻട്രൽ കമ്മിറ്റി ട്രഷറർ അഷ്‌റഫ്‌ വെള്ളേപ്പാടം, ചെയർമാൻ യു. പി മുസ്തഫ, മുഹമ്മദ്‌ വേങ്ങര, റിയാദ് ഒ ഐ സി സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര, എൻ ആർ കെ ഫോറം ജോ. കൺവീനർ നാസർ കാരക്കുന്ന്, റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ബഷീർ ചേലാമ്പ്ര, റിയാദ് മീഡിയ ഫോറം ജനറൽ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ, അബ്ദുള്ള വല്ലാഞ്ചിറ, ഇല്ല്യാസ് സഫമക്ക പോളിക്ലിനിക്ക്, ലിയാഖത്ത് വേസ്റ്റേൺ യൂണിയൻ, അൻസാർ ക്രിസ്റ്റൽ ഗ്രൂപ്പ്, നജ്മുദ്ധീൻ മഞ്ഞളാം കുഴി, റീവ് കൺസൾട്ടന്റ് മാനേജർ എൻ എം റാഷിദ്‌, സേഫ്റ്റി മോർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുറഹ്മാൻ ഫറൂഖ്‌, അഡ്വ. അനീർ ബാബു, അഷ്‌റഫ്‌ കൽപകഞ്ചേരി, ജലീൽ തിരൂർ, നാസർ മാങ്കാവ്, പി. സി അലി വയനാട്, റഫീഖ് മഞ്ചേരി, ഷമീർ പറമ്പത്ത്, സിറാജ് മേടപ്പിൽ, നജീബ് നല്ലാങ്കണ്ടി വിവിധ ജില്ല, ഏരിയ, നിയോജക മണ്ഡലം കെഎംസിസി ഭാരവാഹികൾ തുടങ്ങിയവർ ടൂർണമെന്റിന് നേതൃത്വം നൽകി.