കേരളം വൈകാതെ മുസ്‌ലിം ഭൂരിപക്ഷ നാടാകും, അവര്‍ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി സ്ഥാനം; വീണ്ടും വിഷപ്പുകയുമായി വെള്ളാപ്പള്ളി

0
208
  • കാന്തപുരം പറയുന്നത് മാത്രം കേട്ട് കേരളാ സര്‍ക്കാര്‍ ഭരിച്ചാല്‍ മതി എന്ന സ്ഥിതിയാണുള്ളതെന്നും വെള്ളാപ്പള്ളി

കോട്ടയം: എല്‍ഡിഎഫും യുഡിഎഫും മുസ്‌ലിം സമുദായത്തിന് മുന്‍ഗണന നല്‍കുന്നുവെന്നും കേരളം ഉടന്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാകുമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോട്ടയത്ത് നടന്ന എസ്എന്‍ഡിപി യോഗത്തിന്റെ നേതൃസമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശങ്ങള്‍.

‘കാന്തപുരം പറയുന്നത് മാത്രം കേട്ട് കേരളാ സര്‍ക്കാര്‍ ഭരിച്ചാല്‍ മതി എന്ന സ്ഥിതിയാണുള്ളത്. മുസ്‌ലിം ലീഗ് ആണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ അവര്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടും. മലബാറിന് പുറത്ത് തിരുകൊച്ചിയിലും അവര്‍ സീറ്റ് ചോദിക്കും. അവരുടെ ലക്ഷ്യം മുഖ്യമന്ത്രി പദവിയാണ്. ഇങ്ങനെ പോയാല്‍, അച്യുതാനന്ദന്‍ പറഞ്ഞതുപോലെ കേരളം മുസ്‌ലിം ഭൂരിപക്ഷ നാടാകും,’ വെള്ളാപ്പള്ളി പറഞ്ഞു.

‘മറ്റ് സമുദായങ്ങള്‍ ജാതി പറഞ്ഞ് എല്ലാം നേടുന്നു. എന്നാല്‍, ഈഴവര്‍ ജാതി പറഞ്ഞാല്‍ വിമര്‍ശനമാണ്. ഈഴവര്‍ക്ക് കേരളത്തില്‍ പ്രാധാന്യം ലഭിക്കുന്നത് തൊഴിലുറപ്പ് പദ്ധതിയില്‍ മാത്രമാണ്. ഈഴവര്‍ ഒന്നിച്ചാല്‍ കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കാന്‍ കഴിയും,’ വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

എസ്എന്‍ഡിപി യോഗം ഒരു രാഷ്ട്രീയ ശക്തിയായി മാറണമെന്നും അംഗങ്ങള്‍ അവരവരുടെ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് അവകാശങ്ങള്‍ നേടിയെടുക്കണമെന്നും വെള്ളാപ്പള്ളി ആഹ്വാനം ചെയ്തു.