അജിത് കുമാറിന്റേത് ഗുരുതര വീഴ്ച, പൂരം കലങ്ങിയിട്ടും ഇടപെട്ടില്ല: നടപടി വേണമെന്ന് ആഭ്യന്തര സെക്രട്ടറി

0
209

തിരുവനന്തപുരം: തൃശൂര്‍ പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ. അജിത്കുമാറിന് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് നല്‍കി. വിഷയത്തില്‍ അജിത് കുമാറിന് ഗുരുതര വീഴ്ചയുണ്ടായെന്ന മുന്‍ ഡിജിപി എസ്.ദര്‍വേഷ് സാഹിബിന്റെ റിപ്പോര്‍ട്ട് ശരിവച്ചാണ് ആഭ്യന്തര സെക്രട്ടറിയുടെ നടപടി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. 

ക്വോട്ടയിൽ പിൻവാതിൽ നിയമനം
പൂരം കലങ്ങിയ സമയത്ത് സ്ഥലത്തുണ്ടായിരുന്നിട്ടും ഇടപെട്ടില്ല എന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. മന്ത്രിമാര്‍ ഉള്‍പ്പെടെ വിളിച്ചിട്ടും ഫോണ്‍ എടുക്കാന്‍ തയാറാകാതിരുന്നത് ഗുരുതര വീഴ്ചയാണെന്നും കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ രാത്രി ഉറങ്ങിപ്പോയതു കൊണ്ടാണ് മന്ത്രി വിളിച്ചപ്പോള്‍ എടുക്കാന്‍ കഴിയാതിരുന്നത് എന്നായിരുന്നു അജിത്കുമാറിന്റെ മറുപടി. 

എഡിജിപിക്കെതിരെ റവന്യൂ മന്ത്രി കെ.രാജന്‍ മൊഴി നല്‍കിയിരുന്നു. ഇതുകൂടി പരിഗണിച്ച് വിരമിക്കുന്നതിനു തൊട്ടുമുന്‍പാണ് മുന്‍ ഡിജിപി എസ്.ദര്‍വേഷ് സാഹിബ് റിപ്പോര്‍ട്ട് നല്‍കിയത്. സിപിഐ ശക്തമായി രംഗത്തുള്ള സാഹചര്യത്തില്‍ അജിത്കുമാറിന് എതിരെ മുഖ്യമന്ത്രി എന്തു നടപടി സ്വീകരിക്കും എന്നത് രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കും.