ബസ് സമരത്തിൽ വലഞ്ഞു, മെട്രോയിൽ ‘ഇടിച്ചുകയറി’ ജനം, വൻ തിരക്ക്

കൊച്ചി: സ്വകാര്യ ബസുകൾ പണിമുടക്കിയതോടെ കൊച്ചി മെട്രോയിൽ നിറഞ്ഞ് യാത്രക്കാർ. ചൊവ്വാഴ്ച രാവിലെ മുതൽ വൻ തിരക്കാണ് കൊച്ചി മെട്രോയിൽ അനുഭവപ്പെടുന്നത്. രാവിലെ 9 വരെ 2500ഓളം പേരാണ് മെട്രോയിൽ അധികമായി യാത്ര ചെയ്തത്.   

അവധി ദിവസങ്ങള്‍ ഒഴിവാക്കിയാൽ പ്രതിദിനം ഒരു ലക്ഷത്തിലേറെപ്പേരാണ് കൊച്ചി മെട്രോയിൽ ശരാശരി യാത്ര ചെയ്യുന്നത്. തിങ്കളാഴ്ച രാവിലെ ഒമ്പത് വരെ 15,438 പേരാണ് കൊച്ചി മെട്രോയിൽ യാത്ര ചെയ്തത് എങ്കിൽ ഇന്നു രാവിലെ ഒമ്പത് വരെ 17,807 പേർ യാത്ര ചെയ്തു. രാവിലെ 10 മണി വരെയുള്ള സമയത്താണ് അധിക തിരക്ക് അനുഭവപ്പെട്ടത്. 

വൈറ്റില, എറണാകുളം സൗത്ത്, ഇടപ്പള്ളി മേഖലകളിലായിരുന്നു ഏറ്റവുമധികം തിരക്ക്. അധിക സർവീസ് നടത്തുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നെങ്കിലും വേണ്ടി വന്നില്ലെന്ന് കൊച്ചി മെട്രോ അധികൃതർ വ്യക്തമാക്കി. രാവിലെ മുതൽ മിക്ക സ്റ്റേഷനുകളിലും യാത്രക്കാരുടെ നീണ്ട നിരയാണ് ടിക്കറ്റ് എടുക്കുന്നതിനും അകത്ത് പ്രവേശിക്കുന്നതിനും അനുഭവപ്പെട്ടത്.

നിലവിൽ തൃപ്പൂണിത്തുറ മുതൽ ആലുവ വരെയാണ് മെട്രോ സർവീസ് നടത്തുന്നത്. കാക്കനാട് വരെയുള്ള മെട്രോയുടെ രണ്ടാംഘട്ട നിർമാണം പുരോഗമിക്കുകയാണ്. അങ്കമാലി വരെ മൂന്നാം ഘട്ട വികസനത്തിനുള്ള ആലോചനകളും നടക്കുന്നുണ്ട്.