‘വലിയശബ്ദം, ഒരുകുട്ടിയെ സാഹസികമായി രക്ഷിച്ചു, ദേഹത്ത് മുറിവ്’; മെഡി.കോളേജിൽ ഇടിഞ്ഞുവീണത് പഴയകെട്ടിടം

കോട്ടയം: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞുവീണ അപകടത്തിന്റെ ഞെട്ടലില്‍ ദൃക്‌സാക്ഷികള്‍. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് മെഡിക്കല്‍ കോളേജിലെ 14-ാം വാര്‍ഡ് കെട്ടിടത്തിന്റെ ഒരുഭാഗം പൊളിഞ്ഞുവീണത്. ഓര്‍ത്തോ വിഭാഗത്തിന്റെ വാര്‍ഡാണ് ഈ മൂന്നുനില കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്.

കെട്ടിടത്തിന്റെ പിന്‍വശത്തെ ഭാഗമാണ് തകര്‍ന്നുവീണതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ശൗചാലയത്തിന്റെ ഭാഗമാണ് പൊളിഞ്ഞുവീണതെന്നും സംഭവസമയത്ത് ഒരു കുട്ടി ഉള്‍പ്പെടെ മൂന്നുപേരാണ് ഇവിടെയുണ്ടായിരുന്നതെന്നും ഇവരെ അപ്പോള്‍ത്തന്നെ രക്ഷിച്ചെന്നും ദൃക്‌സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

വലിയ ശബ്ദത്തോടെയാണ് കെട്ടിടം ഇടിഞ്ഞുവീണതെന്ന് സമീപത്തെ ചായക്കടയിലുണ്ടായിരുന്ന ഒരാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘ഒരു കുഞ്ഞിനെ ഒരു പയ്യന്‍ സാഹസികമായി രക്ഷിച്ചു. രണ്ടുപേരുണ്ടായിരുന്നു. വലിയ ശബ്ദമാണ് കേട്ടത്. ആ കെട്ടിടത്തിലെ ശൗചാലയം ഉപയോഗിച്ചുവരുന്നതാണ്. ആ ഭാഗമാണ് വീണത്’, ദൃക്‌സാക്ഷി പറഞ്ഞു.

വലിയ ശബ്ദം കേട്ടാണ് സംഭവസ്ഥലത്തേക്ക് ഓടിയെത്തിയതെന്ന് കെട്ടിടത്തിനുള്ളില്‍നിന്ന് കുട്ടിയെ രക്ഷിച്ച യുവാവും മാധ്യമങ്ങളോട് പ്രതികരിച്ചു. ‘ശബ്ദം കേട്ടാണ് ഓടിയെത്തിയത്. ഒരു കുട്ടി കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കരയുന്നത് കണ്ടു. അതിനിടയില്‍ എഴുന്നേറ്റ് നില്‍ക്കുകയായിരുന്നു കുഞ്ഞ്. ആ കുട്ടിയെ രക്ഷിച്ചു. ശൗചാലയം മാത്രമാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. വേറെ ആളില്ലെന്നാണ് തോന്നുന്നത്.

ഇത് പഴയ കെട്ടിടമാണ്. കുട്ടിക്ക് കാര്യമായ പരിക്കില്ല. ദേഹത്ത് മുറിവുണ്ട്. കെട്ടിടാവശിഷ്ടം വീണ് പരിക്കേറ്റതാണ്. കെട്ടിടത്തിലെ ശൗചാലയത്തിന്റെ ഭാഗമാണ് വീണത്. കുട്ടിയെ അത്യാഹിതവിഭാഗത്തിലേക്ക് മാറ്റി”, യുവാവ് പറഞ്ഞു. ബന്ധുവിന്റെ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയസമയത്താണ് യുവാവ് അപകടത്തിന് ദൃക്‌സാക്ഷിയായത്.