ന്യൂഡൽഹി: പാക്കിസ്ഥാനിലെ വസീറിസ്ഥാനിലുണ്ടായ ചാവേർ ബോംബാക്രമണത്തിനു പിന്നിൽ ഇന്ത്യയാണെന്ന പാക്ക് ആരോപണം തള്ളി വിദേശകാര്യ മന്ത്രാലയം. അഫ്ഗാൻ അതിർത്തിക്കു സമീപം വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലുള്ള നോർത്ത് വസീറിസ്ഥാൻ ജില്ലയിൽ മിർ അലി മേഖലയിലാണ് ഇന്നലെ ചാവേറാക്രമണം നടന്നത്. ആക്രമണത്തില്‍ 13 പാക്കിസ്ഥാൻ സൈനികരാണ് കൊല്ലപ്പെട്ടത്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം സൈനിക വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു.
‘‘ജൂൺ 28 ന് പാക്കിസ്ഥാനിലെ വസീറിസ്ഥാനിൽ നടന്ന ചാവേർ ആക്രമണത്തിനു പിന്നിൽ ഇന്ത്യയാണെന്ന തരത്തിലുള്ള പാക്കിസ്താന്റെ ഔദ്യോഗിക പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെ അർഹിക്കുന്ന അവജ്‍ഞയോടെ തള്ളിക്കളയുന്നു’’ – വിദേശകാര്യ മന്ത്രാലയ വക്തവാവ് രൺധീർ ജയസ്വാൾ എക്സിൽ കുറിച്ചു.
ആക്രമണത്തിൽ 10 സൈനികർക്കും നാട്ടുകാരായ 14 പേർക്കും പരുക്കേറ്റിരുന്നു. ഉഗ്രസ്ഫോടനം മൂലം സമീപത്തെ വീടുകൾക്കും കേടുപാടുണ്ടായി. രണ്ടു വീടുകളുടെ മേൽക്കൂര ഇടിഞ്ഞുവീണാണ് 6 കുട്ടികൾക്കു പരുക്കേറ്റത്.
പാക്കിസ്ഥാൻ താലിബാന്റെ ഉപവിഭാഗമായ ഹാഫിസ് ഗുൽ ബഹാദൂർ സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. അഫ്ഗാനിസ്ഥാനിൽ നാലു വർഷം മുൻപ് താലിബാൻ അധികാരം തിരിച്ചുപിടിച്ചശേഷം പാക്ക് അതിർത്തി മേഖലകളിലെ അക്രമസംഭവങ്ങൾ വർധിച്ചിരിക്കുകയാണ്.
