ജറുസലം: ഇസ്രയേൽ ലക്ഷ്യമാക്കി യെമനിൽ നിന്ന് മിസൈൽ വിക്ഷേപിച്ചതായി ഇസ്രയേൽ സൈന്യം. യെമനിൽ നിന്നുള്ള മിസൈൽ ആക്രമണത്തെക്കുറിച്ച് ഇസ്രയേൽ പ്രതിരോധസേന എക്സിൽ മുന്നറിയിപ്പ് നൽകി. യെമനിൽ നിന്നുള്ള മിസൈൽ ആക്രമണത്തെ തുടർന്ന് ദക്ഷിണ ഇസ്രയേലിൽ അപകട സൈറണുകൾ മുഴങ്ങിയതായി സൈന്യം പറഞ്ഞു.
വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഭീഷണി തടയാൻ സജ്ജമാണെന്ന് ഇസ്രയേൽ അധികൃതർ പറഞ്ഞു. ജനങ്ങൾക്ക് അപകടസാധ്യതയെക്കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. യുഎസ് ഇടപെടലിനെ തുടർന്ന് ഇറാനും ഇസ്രയേലും വെടിനിർത്തലിനു തയാറായതോടെ മേഖലയിലെ സംഘർഷം അവസാനിച്ചിരുന്നു.
ഖത്തറിലെ വ്യോമത്താവളം ഇറാൻ ആക്രമിച്ചതിനു പിന്നാലെയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. 12 ദിവസത്തെ സംഘർഷത്തിനുശേഷമായിരുന്നു വെടിനിർത്തൽ. സംഘർഷത്തിൽ ഇരു രാജ്യങ്ങളിലുമായി 1002 പേരാണ് മരിച്ചത്.





