ന്യൂഡല്‍ഹി: മോസ്‌കോയിലെ വിമാനത്താവളത്തില്‍ രണ്ടുവയസ്സുള്ള കുഞ്ഞിനുനേരെ കൊടുംക്രൂരത. ഇറാൻ സ്വദേശിയുടെ കുഞ്ഞിനെ ഒരാൾ എടുത്തുയർത്ത തറയിലടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. അടിയുടെ ആഘാതത്തില്‍ കുട്ടിയുടെ തലയോട്ടി തകരുകയും നട്ടെല്ലിന് സാരമായ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ചികിത്സയിലുള്ള കുട്ടി കോമ അവസ്ഥയിലാണ്.
ബെലാറസുകാരനായ വ്‌ലാഡിമിര്‍ വിറ്റകോവ് എന്നയാളാണ് ക്രൂതര ചെയ്തത്. ഇറാനില്‍ നടക്കുന്ന ഇസ്രായേല്‍ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ട് കുടുംബത്തോടൊപ്പം റഷ്യയില്‍ എത്തിയതായിരുന്നു കുട്ടി. യാതൊരു വിധ പ്രകോപനവുമില്ലാതെയാണ് ഇയാൾ കുട്ടിയെ എടുത്തുയർത്തി തറയിലടിച്ചത്.
എക്‌സില്‍ പങ്കുവെക്കപ്പെട്ട വീഡിയോ ദൃശ്യങ്ങളില്‍ വിമാനത്താവളത്തിന്റെ ഉള്ളില്‍ കുട്ടി ബാഗിൽ പിടിച്ച് നില്‍ക്കുന്നത് കാണാം. സമീപത്തുതന്നെ വെള്ള ടി-ഷര്‍ട്ടും ഷോര്‍ട്‌സും കറുത്ത കൂളിങ് ഗ്ലാസും ധരിച്ച ഒരു യാത്രക്കാരനെയും കാണാം. ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയശേഷം ഇയാള്‍ കുട്ടിയെ കാലില്‍ പിടിച്ച് പൊക്കി നിലത്തടിക്കുകയായിരുന്നു.
അടിയേറ്റ് നിലത്ത് വീണ കുട്ടിയെ മറ്റൊരു യാത്രക്കാരന്‍ ഓടിവന്ന് എടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. റഷ്യയിലെ ഷെറിമെറ്റിവൊ വിമാനത്താവളത്തില്‍ ഇറങ്ങിയ കുട്ടിയുടെ അമ്മ മകനുവേണ്ടി ഉന്തുവണ്ടി എടുക്കാന്‍ പോയ സമയത്താണ് അതിക്രമം നടന്നത്.
വിമാനത്താവളത്തില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന് പിന്നില്‍ വംശീയ വിദ്വേഷമുണ്ടോ എന്ന് അന്വേഷണം നടത്തുന്നുണ്ട്. ഇയാള്‍ മയക്കുമരുന്നിന് അടിമയാണ് എന്ന സംശയവും പോലീസിനുണ്ട്.
