‘പോപ്പുലർ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്റ്റിൽ 950 പേർ; പട്ടികയിൽ ജില്ലാ ജഡ്ജിയും നേതാക്കളും, ഇല്ലാതാക്കാൻ പദ്ധതി തയാറാക്കി ’

0
260

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) കേരളത്തിൽ 950 ആളുകളുടെ ഹിറ്റ്ലിസ്റ്റ് തയാറാക്കിയിരുന്നതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കോടതിയെ അറിയിച്ചു. വിവിധ കേസുകളിൽ പിടിയിലായ പിഎഫ്ഐ പ്രവർത്തകരിൽനിന്നാണു ഹിറ്റ്ലിസ്റ്റിന്റെ വിവരങ്ങൾ എൻഐഎയ്ക്കു ലഭിച്ചത്. ജില്ലാ ജഡ്ജിയും നേതാക്കളും ഹിറ്റ്ലിസ്റ്റിലുണ്ട്.

എൻഐഎ റജിസ്റ്റർ ചെയ്ത കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ എൻഐഎ കോടതി പരിഗണിക്കുമ്പോഴാണു ഹിറ്റ്ലിസ്റ്റിന്റെ കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. സംഘടനയ്ക്ക് ഭീഷണിയാകുന്ന ആളുകളുടെ പട്ടികയാണു പിഎഫ്ഐ തയാറാക്കിയിരുന്നത്. അവരെ ഇല്ലാതാക്കാൻ പദ്ധതി തയാറാക്കിയിരുന്നതായും എൻഐഎ കോടതിയെ അറിയിച്ചു. 

എൻഐഎ അറസ്റ്റു ചെയ്ത സിറാജുദ്ദീനിൽനിന്ന് 240 പേരുടെ പട്ടികയും ഇപ്പോൾ ഒളിവിലുള്ള പിഎഫ്ഐ പ്രവർത്തകനായ അബ്ദുൾ വഹദിൽനിന്ന് 5 പേരുടെയും മറ്റൊരാളിൽനിന്ന് 232 പേരുടെയും അയൂബിന്റെ പക്കൽനിന്ന് 500 പേരുടെയും പട്ടിക ലഭിച്ചു. ആലുവയിലെ പെരിയാർവാലി ക്യാംപസിലാണ് പിഎഫ്ഐ ആയുധപരിശീലനം നടത്തിയിരുന്നതെന്ന് എൻഐഎ പറയുന്നു. ഈ കേന്ദ്രം സർക്കാർ പൂട്ടിയിരുന്നു. ജാമ്യഹർജി നൽകിയ 4 പിഎഫ്ഐ പ്രവർത്തകരും തങ്ങൾ നിരപരാധികളാണെന്നു വാദിച്ചു. ഈ ഘട്ടത്തിൽ ജാമ്യം നൽകാനാകില്ലെന്നു വ്യക്തമാക്കിയ കോടതി ഹർജി തള്ളി.