മേഖലയെ സംഘര്‍ഷ മുനമ്പിലേക്ക് തള്ളിയിട്ടു അമേരിക്ക കൂടി ഇറാനെതിരെ തിരിഞ്ഞതോടെ ഗൾഫ് മേഖലയിലും യുദ്ധഭീതി ഉയർണതോടെ ആശങ്കയിൽ പ്രവാസികൾ. ഗൾഫ് മേഖലയെ ആശ്രയിക്കുന്ന ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളെയും ഇത് സാരമായി ബാധിക്കും. സംഘർഷം രൂക്ഷമായാൽ മലയാളികളെ കാര്യമായി ബാധിക്കുമെന്നതില്‍ തര്‍ക്കമില്ല.
ഇതിനകം തന്നെ ബഹ്‌റൈൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ രാജ്യത്ത് മുന്നറിയിപ്പ് നൽകുകയും ചെയ്തതോടെ പ്രവാസികൾ കൂടുതൽ ആശങ്കയലായി. ആളുകള്‍ ജാഗ്രതയോടെയിരിക്കണമെന്ന വിവിധ അധികാരികള്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ബഹ്‌റൈനില്‍ ജോലിയും സ്‌കൂളും ഓണ്‍ലൈനാക്കുകയും പ്രധാന പാതകൾ അടിയന്തിര ആവശ്യത്തിന് ഉപയോഗിക്കേണ്ടി വരുമെന്നതിനാൽ പ്രധാന പാതകൾ ഒഴിവാക്കണമെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ബഹ്‌റൈൻ പ്രഖ്യാപിച്ചത്. അമേരിക്ക ഇറാനിലെ ആണവ താവളങ്ങളില്‍ ആക്രമണം നടത്തിയതോടെ ഗള്‍ഫിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിടുമെന്ന ഇറാൻ ഭീതി വ്യാപകമായുണ്ട്. ഈ ഭീഷണികൾക്ക് പിന്നാലെ ഹോര്‍മുസ് കടലിടുക്ക് അടക്കുമെന്ന ഇറാന്റെ പ്രഖ്യാപനവും ഗള്‍ഫില്‍ പ്രതിസന്ധിയുണ്ടാക്കുമെന്ന വസ്തുതയാണ്.
അന്താരാഷ്ട്രാ എണ്ണ വിപണിയുടെ 20 ശതമാനവും കടന്നുപോവുന്ന കടല്‍പാത കൂടിയായ ഇവിടം കൂടിയാണ് ലോക രാജ്യങ്ങളിലെ ദ്രവീകൃത പ്രകൃതിവാതകത്തിന്റെ മൂന്നിലൊന്നും ഈ ഒഴുകുന്നത്. സഊദി അറേബ്യ ഒഴികെ മറ്റു ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് എണ്ണ പുറത്തേക്ക് കൊണ്ടുപോവാന്‍ ഈ വഴിയല്ലാതെ കഴിയില്ലെന്നതും സുപ്രധാനമാണ്. സഊദി നേരത്തെ തന്നെ രാജ്യത്തിന്റെ ഇരു ഭാഗത്തേക്കും ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ് ലൈനുകൾ സ്ഥാപിച്ചതിനാൽ പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്ന് ചെങ്കടല്‍ തുറമുഖമായ യാംബു വിലേക്ക് എത്തിച്ചു എണ്ണ കടത്താൻ ഉപകരിക്കും. ഇത് താത്കാലിക പിടിച്ചു നിൽക്കലിന് എങ്കിലും സഹായകമാകും.
ഗള്‍ഫിലെ യുഎസ് സൈനിക താവളങ്ങള്‍ ഇറാന്‍ ആക്രമിച്ചാല്‍ ഗള്‍ഫിന്റെ സാമ്പത്തിക മേഖല അപ്പാടെ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമെന്ന് മാത്രമല്ല ഇറാന് പിന്തുണയുമായി ഇറാൻ അനുകൂല വിഭാഗങ്ങള്‍ക്ക് പുറമെ ചൈന, റഷ്യ, ഉത്തരകൊറിയ എന്നീ രാഷ്ട്രങ്ങളും രംഗത്തുവരുമെന്നാണ് നയതന്ത്ര വിദഗ്ദ്ധരുടെ നിരീക്ഷണം.
അതേസമയം, ഗള്‍ഫ് രാഷ്ട്രങ്ങളുമായി ഇറാന് ശക്തമായ നയതന്ത്ര ബന്ധമുള്ളതിനാൽ ഗള്‍ഫിലെ അമേരിക്കന്‍ താവളങ്ങളെ ലക്ഷ്യമിടാന്‍ സാധ്യത കുറവാണെന്ന അഭിപ്രായങ്ങളും പങ്കുവെക്കപ്പെട്ടിട്ടുണ്ട്. ഗള്‍ഫിലെ അമേരിക്കന്‍ താവളങ്ങള്‍ ആക്രമിക്കുകയും ഹോര്‍മുസ് അടക്കുകയും ചെയ്താല്‍ നിലവിലെ മധ്യപൂര്‍വ്വേഷ്യ യുടെ ചിത്രം മൊത്തത്തില്‍ മാറുമെന്നാണ് നിരീക്ഷണം. മിഡില്‍ ഈസ്റ്റിനെ ആശ്രയിച്ചുകഴിയുന്ന കേരളം പോലുള്ള സംസ്ഥാനത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാവുമെന്ന് മാത്രമല്ല മിഡിലീസ്റ്റിന്റെ സ്ഥിരതക്കും സമ്പന്നതക്കും ആഘാതമാവുമെന്നും നിരീക്ഷകർ വിലയിരുത്തുന്നു. 1990-91 വര്‍ഷങ്ങളിലെ ഇറാഖിന്റെ കുവൈത്ത് അധിനിവേശവും തുടര്‍ന്നുള്ള ‘ഗള്‍ഫ് യുദ്ധ’ത്തിന്റെ ആഘാതവുമുണ്ടാക്കിയ പ്രതിസന്ധിയെ വിലയിരുത്തുന്ന പലരും ഇനിയും മറ്റൊരു യുദ്ധം താങ്ങാനുള്ള ശേഷി നമുക്കില്ലെന്ന് വ്യക്തമാക്കുന്നു.
ഇറാഖിന്റെ കുവൈത്ത് അധിനിവേശ കാലത്തും തുടര്‍ന്നുണ്ടായ യുദ്ധ സന്ദര്‍ഭങ്ങളിലും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നിരവധി മലയാളികള്‍ക്ക് തിരികെ വരേണ്ടി വന്നിട്ടുണ്ട്. ഈ സംഭവം അന്ന് തെല്ലൊന്നുമല്ല പ്രതിസന്ധികളുണ്ടാക്കിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പണത്തിന്റെ ഒഴുക്ക് കുറഞ്ഞതും, പ്രവാസികളുടെ വരുമാനം നിലച്ചതും സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെ അന്ന് സാരമായി ബാധിച്ചിരുന്നു. തൊഴില്‍മേഖലയിലുണ്ടാക്കിയ വെല്ലുവിളിയും ചില്ലറയായിരുന്നില്ല. നിലവിലെ സാഹചര്യങ്ങൾ കൈവിട്ട് പോയാൽ ഇതേ അവസ്ഥ സംജാതമാകുമെന്ന ഭീതിയിലാണ് പ്രവാസികളും പ്രവാസി കുടുംബങ്ങളും.





