ഇറാനെ ആക്രമിച്ചാല്‍ ചെങ്കടലിലെ കപ്പലുകള്‍ ലക്ഷ്യം വെക്കും; അമേരിക്കക്ക് മുന്നറിയിപ്പുമായി ഹൂതികള്‍ | VIDEO

0
168

സൻആ: ഇസ്റാഈലിനൊപ്പം ചേർന്ന് ഇറാനെ ആക്രമിച്ചാൽ അമേരിക്കൻ കപ്പലുകൾ ചെങ്കടലിൽ മുക്കുമെന്ന് യെമനിലെ ഹൂതി വിമതരുടെ മുന്നറിയിപ്പ്. ‘ഇസ്റാഈലിനൊപ്പം ഇറാനെതിരായ ആക്രമണത്തിൽ അമേരിക്ക പങ്കെടുത്താൽ, ഹൂത്തി സായുധ സേന ചെങ്കടലിൽ അവരുടെ ചരക്കുകപ്പലുകളെയും യുദ്ധക്കപ്പലുകളെയും ലക്ഷ്യമിടും’ -ഹൂതി സൈനിക വക്താവ് സഹ്യ സരീ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നേരത്തെ ഗസ്സയിൽ ഇസ്രായേൽ യുദ്ധം ആരംഭിച്ചതിനുശേഷം ഫലസ്തീനികൾക്ക് പിന്തുണ അറിയിച്ച് ഹൂതികൾ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ഇസ്രായേലിനെ പിന്തുണക്കുന്ന രാഷ്ട്രങ്ങളുടെ കപ്പലുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇതിന് പിന്നാലെ യു.എസ് ഹൂതികൾക്ക് നേരെ വ്യാപക ആക്രമണം നടത്തിയിരുന്നു.

ഒമാന്റെ മധ്യസ്ഥതയിൽ ഇക്കഴിഞ്ഞ മേയിലാണ് അമേരിക്കയും ഹൂതികളും തമ്മിൽ വെടിനിർത്തൽ കരാറിൽ എത്തിയത്. ചെങ്കടലിലും ബാബ് അൽ-മന്ദബ് കടലിടുക്കിലും ഇരു കക്ഷികളും പരസ്പരം ആക്രമണത്തിലേർപ്പെടില്ലെന്നാണ് കരാർ. കരാർ നിലവിൽ വന്നതോടെ ഹൂതികൾക്ക് നേരെയുള്ള ബോംബാക്രമണം യു.എസ് നിർത്തിയിരുന്നു.

ലോകത്തെ വാണിജ്യ കപ്പൽ ഗതാഗതത്തിന്‍റെ 40 ശതമാനവും ചെങ്കടൽ വഴിയുള്ളതാണ്. ചെങ്കടലിനെയും മെഡിറ്ററേനിയൻ കടലിനെയും ബന്ധിപ്പിക്കുന്ന സൂയസ് കനാൽ ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ കപ്പൽപാതയാണ്. ചെങ്കടൽ വഴിയുള്ള കപ്പൽ നീക്കങ്ങൾ പ്രതിസന്ധിയിലാകുന്നത് ആഗോള വിപണിയിൽ പ്രത്യാഘാതമുണ്ടാക്കും.

നേരത്തെ, ഹൂതി ആക്രമണത്തെ തുടർന്ന് കപ്പലുകൾ ഈ റൂട്ട് ഒഴിവാക്കി ആഫ്രിക്കയിലെ കേപ് ഓഫ് ഗുഡ് ഹോപ്പ് വഴി ദിവസങ്ങൾ കൂടുതൽ യാത്ര ചെയ്താണ് സഞ്ചരിച്ചത്.