അമൃത്‌സർ: മോശം കാലാവസ്ഥയെത്തുടർന്ന് വഴിതിരിച്ചുവിട്ട കൊച്ചി – ഡൽഹി എയർ ഇന്ത്യ വിമാനം അരമണിക്കൂറിനുള്ളിൽ അമൃത്‌സറിൽനിന്ന് പറന്നുയരും. 11.35ന് കൊച്ചിയിൽനിന്നു പുറപ്പെട്ട എഐ 0822 എന്ന വിമാനം 2.55ന് ഡൽഹിയിൽ ഇറങ്ങേണ്ടതായിരുന്നു. രണ്ടുവട്ടം ഡൽഹിയിൽ ഇറങ്ങാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ വിമാനം അമൃത്‍സറിൽ ലാൻഡ് ചെയ്തു. ഡൽഹിയിലെ കനത്ത മഴയും കാറ്റുമാണ് വിമാനം ഇറക്കാൻ കഴിയാത്തതിന് കാരണമെന്ന് പൈലറ്റ് അറിയിച്ചു.
കൊച്ചിയിൽനിന്ന് എടുത്തപ്പോൾ മുതൽ മോശം കാലാവസ്ഥയായിരുന്നു. രണ്ടുതവണ ലാൻഡ് ചെയ്യാൻ ശ്രമിച്ചപ്പോഴും ടർബുലൻസ് ഉണ്ടായി. ഡൽഹിയിൽ എത്തിയപ്പോൾ നല്ല മഴയായിരുന്നു. താഴെ റൺവേ കാണാവുന്ന തരത്തിൽ ലാൻഡിങ്ങിന് ശ്രമിച്ചിരുന്നു. എന്നാൽ പിന്നീട് പറന്നുപൊങ്ങുകയായിരുന്നു. പിന്നിൽനിന്നുള്ള കാറ്റ് കൂടുതൽ ഉള്ളതുകൊണ്ട് ലാൻഡിങ് സുരക്ഷിതമായിരിക്കില്ലെന്ന് പൈലറ്റിന് തോന്നിയതുകൊണ്ടാണ് അദ്ദേഹം ലാൻഡിങ് ശ്രമിക്കാതിരുന്നത്.
അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ, രണ്ടു തവണ ലാൻഡിങ് നടക്കാതെ വന്നപ്പോൾ യാത്രക്കാർക്ക് പരിഭ്രാന്തിയുണ്ടായി. വിദേശത്തേക്കു പോകാൻ കണക്‌ഷൻ ഫ്ലൈറ്റായി ഈ വിമാനത്തിൽ കയറിയവരും കൈക്കുഞ്ഞുങ്ങളുമായി എത്തിയവരും ഉൾപ്പെടെ ആശങ്കയിലാണ്. നിലവിൽ യാത്രക്കാർ വിമാനത്തിനുള്ളിൽത്തന്നെ ഇരിക്കുകയാണ്.