ഷഹബാസ് വധക്കേസ്: കുറ്റാരോപിതരായ ആറ് വിദ്യാര്‍ഥികള്‍ക്ക് ജാമ്യം അനുവദിച്ചു

0
562

കൊച്ചി: താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആറ് വിദ്യാര്‍ത്ഥികള്‍ക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

അമ്പതിനായിരം രൂപയുടെ ബോണ്ട് നല്‍കണം, അന്വേഷണവുമായി വിദ്യാര്‍ത്ഥികള്‍ സഹകരിക്കുമെന്ന് മാതാപിതാക്കള്‍ സത്യവാങ്മൂലം നല്‍കണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്, രാജ്യം വിട്ടുപോകരുത്, ക്രിമിനല്‍ സ്വഭാവം ഉള്ള ആളുകളുമായി സമ്പര്‍ക്കം ഉണ്ടാകാന്‍ അനുവദിക്കരുത് എന്നീ ഉപാധികളോടെയാണ് കോടതി വിദ്യാര്‍ഥികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഫെബ്രുവരി 27-ന് നടന്ന ഏറ്റുമുട്ടലില്‍ സാരമായി പരിക്കേറ്റ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെയാണ് ഷഹബാസ് മരണത്തിന് കീഴടങ്ങിയത്. വെഴുപ്പൂര്‍ റോഡിലെ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ പഠിച്ചിരുന്ന ആറ് എസ്എസ്എല്‍സി വിദ്യാര്‍ഥികളാണ് കുറ്റാരോപിതര്‍.

ഹൈക്കോടതിവിധി വേദനാജനകമെന്ന് ഷഹബാസിന്റെ പിതാവ് ഇഖ്ബാല്‍ പ്രതികരിച്ചു. പ്രതികള്‍ക്ക് പഠനത്തിന് അവസരം ഒരുക്കിയ സര്‍ക്കാറിനോടും ഹൈക്കോടതി വിധിയോടും അമര്‍ഷമുണ്ട് കോപ്പി അടിച്ചാല്‍ ഡീ ബാര്‍ ചെയ്യുന്ന സ്ഥലത്താണ് കൊലപാതക കേസിലെ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് തുടര്‍പഠന അവസരം നല്‍കിയിരിക്കുന്നത്. ഇതിനെതിരെ എല്ലാവരും പ്രതികരിക്കണം. ഇവര്‍ ഇനിയും കുറ്റം ചെയ്യില്ലെന്ന് എന്താണ് ഉറപ്പെന്നും അദ്ദേഹം ചോദിച്ചു.