ബെംഗളൂരു: ബിസിനസ് വൈരത്തെത്തുടര്‍ന്ന് 40-കാരനെ സ്ത്രീയുടെ നേതൃത്വത്തില്‍ സംഘംചേര്‍ന്ന് മര്‍ദിച്ചു. ബെംഗളൂരു ഭുവനേശ്വരിനഗര്‍ മെയിന്‍ റോഡിലെ ‘റോയല്‍ ചോയ്‌സ് സലൂണ്‍’ ഉടമ പി.ബി. സഞ്ജു(40)വിനാണ് ക്രൂരമര്‍ദനമേറ്റത്. സംഭവത്തില്‍ നിഷ എന്ന സ്മിത, കാവ്യ, മുഹമ്മദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ ഉള്‍പ്പെട്ട ബാക്കി രണ്ട് പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
വ്യാഴാഴ്ചയാണ് സഞ്ജുവിന്റെ സലൂണില്‍ അതിക്രമിച്ചുകയറിയ സംഘം ഇദ്ദേഹത്തെ ക്രൂരമായി മര്‍ദിച്ചത്. തുടര്‍ന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി യാത്രയിലുടനീളം മര്‍ദനം തുടര്‍ന്നു. ജീവനോടെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒടുവില്‍ പോലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതികള്‍ സഞ്ജുവിനെ വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
യെലഹങ്കയില്‍ സലൂണും സ്പായും നടത്തുന്നയാളാണ് സ്മിത. മര്‍ദനമേറ്റ സഞ്ജു നേരത്തേ ഇവരുടെ സ്ഥാപനത്തിലാണ് ജോലിചെയ്തിരുന്നത്. അടുത്തിടെ സഞ്ജു ഇവര്‍ക്കൊപ്പമുള്ള ജോലിവിട്ട് സ്വന്തംനിലയില്‍ സലൂണ്‍ ആരംഭിച്ചതാണ് മര്‍ദനത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്.
സ്മിത, കാവ്യ, മുഹമ്മദ് എന്നിവരും മറ്റു രണ്ട് യുവാക്കളും അടങ്ങുന്ന സംഘമാണ് വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ സഞ്ജുവിന്റെ സലൂണിലെത്തിയത്. തുടര്‍ന്ന് കാവ്യ സഞ്ജുവിൻ്റെ കഴുത്തില്‍ കയറിപിടിക്കുകയും മര്‍ദിക്കുകയുംചെയ്തു. പിന്നാലെ ഒപ്പമുണ്ടായിരുന്ന യുവാക്കളും സഞ്ജുവിനെ മര്‍ദിച്ചു. ശേഷം സഞ്ജുവിനെ കാറില്‍ കയറ്റി ദസറഹള്ളി, ജാക്കൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി. യാത്രയിലുടനീളം മര്‍ദനം തുടര്‍ന്നു.
ജാക്കൂരില്‍വെച്ച് വാഹനം നിര്‍ത്തിയസംഘം ബിയര്‍ ബോട്ടില്‍കൊണ്ട് തലയ്ക്കടിച്ചു. ജീവനോടെ കത്തിക്കുമെന്ന് സ്മിത ഭീഷണിപ്പെടുത്തി. ഇതിനിടെ, സംഭവസമയത്ത് സലൂണിലുണ്ടായിരുന്ന സഞ്ജുവിന്റെ ഭാര്യ അമൃതഹള്ളി പോലീസില്‍ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് പോലീസ് സ്മിതയെ ഫോണില്‍ ബന്ധപ്പെട്ട് താക്കീത് നല്‍കി. ഇതോടെ പ്രതികൾ സഞ്ജുവിനെ അമൃതനഗറില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.





