ന്യൂഡല്‍ഹി: ഇന്ത്യയെ ആക്രമിക്കാൻ പാകിസ്താൻ പദ്ധതിയിട്ടിരുന്നെന്നും എന്നാല്‍ അതിനുമുന്‍പ് ഇന്ത്യ മിസൈലാക്രമണം നടത്തുകയായിരുന്നുവെന്നും പാകിസ്താന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. പുലര്‍ച്ചെ നാലരയോടെ പ്രാര്‍ഥനയ്ക്കുശേഷം ഇന്ത്യയ്ക്ക് നേരം ആക്രമണം നടത്താനായിരുന്നു തീരുമാനം.
പക്ഷേ മേയ് ഒന്‍പതിനും പത്തിനും ഇടയിൽ രാത്രിയില്‍ ഇന്ത്യ ആക്രമണം നടത്തിയതിനാല്‍ തങ്ങളുടെ പദ്ധതി നടപ്പായില്ലെന്നും പാക് പ്രധാനമന്ത്രി അവകാശപ്പെട്ടു. റാവല്‍പിണ്ടി ഉള്‍പ്പെടെ പാകിസ്താനിലെ ഒട്ടേറെ പ്രവിശ്യകളില്‍ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലാക്രമണം ഉണ്ടായതായും ഷഹബാസ് ഷെരീഫ് കൂട്ടിച്ചേര്‍ത്തു.
ഇതാദ്യമായല്ല ഓപ്പറേഷന് സിന്ദൂര്‍ മൂലം പാകിസ്താന് കനത്ത നാശനഷ്ടമുണ്ടായന്നെ കാര്യം പാക് പ്രധാനമന്ത്രി പരസ്യമായി അംഗീകരിക്കുന്നത്. നൂര്‍ ഖാന് വ്യോമതാവളമുള്‍പ്പെടെ ബ്രഹ്മോസ് ആക്രമണത്തില്‍ തകര്‍ന്നതായി മേയ് പത്തിന് ഷഹബാസ് ഷെരീഫ് പറഞ്ഞിരുന്നു. ഇന്ത്യ മിസൈലാക്രമണം നടത്തിയതായി പുലര്‍ച്ചെ 2.30 ന് സൈനികമേധാവി ഫോണിലൂടെ അറിയിച്ചതായി ഷഹബാസ് ഷെരീഫ് വെളിപ്പെടുത്തി.
26 നിരപരാധികളുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള മറുപടിയായാണ് പാകിസ്താനെതിരേ ഇന്ത്യ ഓപ്പറേഷന് സിന്ദൂര്‍ എന്ന പേരുനല്കിയ പ്രത്യാക്രമണം നടത്തിയത്. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരതാവളങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നു ഇന്ത്യയുടെ ആക്രമണം. ജെയ്ഷെ മുഹമ്മദ്, ലഷ്കറെ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയ ഭീകരസംഘടനകളില്‍പ്പെട്ട നൂറാേളം ഭീകരര്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗികവിവരം.
ഇന്ത്യയിലെ ജനവാസ മേഖലകളില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണത്തിനുള്ള ശ്രമങ്ങള്‍ പാകിസ്താന് നടത്തിയിരുന്നു. എന്നാല്‍ അതെല്ലാം ഇന്ത്യ നിഷ്പ്രഭമാക്കുകയും ചെയ്തു. മേയ് പത്തിന് ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തല്‍ തീരുമാനത്തിലെത്തി. ഭീകരാക്രമണത്തിന് നല്‍കിവരുന്ന പിന്തുണ അവസാനിപ്പിക്കാതെ പാകിസ്താനെതിരേ സ്വീകരിച്ച സിന്ദൂനദീജല കരാര്‍ മരവിപ്പിക്കലുള്‍പ്പെടെയുള്ള നടപടികള്‍ ഒഴിവാക്കാനാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കുകയും ചെയ്തിരുന്നു.





