മോസ്കോ:‘റഷ്യന്‍ ഹൾക്ക്’ എന്ന് വിളിപ്പേരുള്ള ബോഡിബിൽഡർ നികിത കാചുക് 35–ാം വയസ്സിൽ മരിച്ചു. മസിലുകൾക്ക് വലുപ്പം വയ്ക്കാനുള്ള കുത്തിവയ്പ് എടുത്തതിനു പിന്നാലെ ബോഡിബിൽഡിങ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ശ്വാസകോശത്തിനും കിഡ്നിക്കും തകരാർ സംഭവിച്ചതിനെ തുടർന്ന് നികിത കാചുക്കിനെ തീവ്രപരിചരണ വിഭാഗത്തിലാക്കി. തൊട്ടുപിന്നാലെ ഹൃദയാഘാതമുണ്ടായി മരണം സംഭവിക്കുകയായിരുന്നു.
നികിതയുടെ ഭാര്യയും ബോഡിബിൽഡറുമായ മരിയയാണ് താരത്തിന്റെ മരണ വിവരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. 21–ാം വയസ്സിൽ 350 കിലോ ഡെഡ്‍ലിഫ്റ്റ്, 360 കിലോ സ്ക്വാട്ട്, 210 കിലോ ബെഞ്ച് പ്രസ് എന്നിവ പൂർത്തിയാക്കി റഷ്യയിലെ ‘മാസ്റ്റർ ഓഫ് സ്പോർട്സ്’ വിജയിയായിരുന്നു.
ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയുമായി പരസ്യകരാർ ഒപ്പുവച്ച താരം, മസിലുകൾ പെരുപ്പിക്കുന്നതിനായി കുത്തിവയ്പുകൾ എടുത്തതോടെയാണു ആശുപത്രിയിലായത്. കരാർ ഉണ്ടായിരുന്നതിനാൽ കുത്തിവയ്പ് അവസാനിപ്പിക്കാതിരിക്കാൻ മരുന്നു കമ്പനി സമ്മർദം ചെലുത്തിയിരുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.





