ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതി പറഞ്ഞ സ്ഥലത്തേക്ക് ഔഡി കാറിൽ എത്തി, യുവതി കാറിൽ കയറിയതോടെ നാടകം; യുവാവിന് നഷ്ടമായത് കാറും പണവും മൊബൈലും സ്വർണ്ണവും ഉൾപ്പെടെ ലക്ഷങ്ങൾ

0
1698

സംഭവത്തിൽ യുവതി ആഷ്ന, ആസിഫ് ഒപ്പമുണ്ടായിരുന്ന കണ്ടാലറിയാവുന്ന എട്ട് പേർ എന്നിവർക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: ഹണിട്രാപ്പ് തട്ടിപ്പിലൂടെ യുവാവിന്റെ ഔഡി കാറും സ്വർണാഭരണങ്ങളും പണവും മൊബൈൽഫോണും കവർന്നു. കാട്ടാക്കട മാറനല്ലൂർ രാജ് ഭവനിൽ അനുരാജാണ് തട്ടിപ്പിന് ഇരയായത്. സംഭവത്തിൽ  ആസിഫ്, ആഷ്ന, ഒപ്പമുണ്ടായിരുന്ന കണ്ടാലറിയാവുന്ന എട്ട് പേർ എന്നിവർക്കെതിരെ കേസെടുത്തു. യുവതിയെ ഉപയോഗിച്ച് അനുരാജിനെ വിളിച്ചുവരുത്തി മർദ്ദിച്ച ശേഷം സംഘം ഔഡി കാറും സ്വർണവും പണവും മൊബൈൽഫോണുമായി കടന്നുകളയുകയായിരുന്നു.

രണ്ടാഴ്ച മുമ്പ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതി അനുരാജിനെ കഴക്കൂട്ടത്തേക്ക് വിളിച്ചുവരുത്തിയായിരുന്നു തട്ടിപ്പ്. കഴക്കൂട്ടത്തെത്തിയപ്പോൾ അനുരാജിന്റെ കാറിൽ യുവതി കയറി. ഈ സമയം കാറിന്റെ ലൊക്കേഷൻ യുവതി തട്ടിപ്പ് സംഘത്തിന് കൈമാറി. തുടർന്ന് ബൈപ്പാസ് ജംഗ്ഷനിൽ മറ്റൊരു കാറിലെത്തിയ പ്രതികൾ അനുരാജിന്റെ കാർ  കാറിലെത്തിയ പ്രതികൾ തടയുകയും തുടർന്ന് കഴുത്തിൽ കത്തി വച്ച്  മാല പൊട്ടിച്ചെടുത്ത ശേഷം മർദ്ദിക്കുകയുമായിരുന്നു.

മർദ്ദനം സഹിക്കവയ്യാതെ അനുരാജ് ഓടി രക്ഷപ്പെട്ടു. തുടർന്ന് കാറും കാറിലുണ്ടായിരുന്ന ഒന്നരലക്ഷം രൂപ വിലവരുന്ന മൊബൈൽ ഫോൺ, നാല് ലക്ഷത്തിൽപരം രൂപ എന്നിവയുമായി സംഘം കടന്നുകളഞ്ഞെന്നാണ് കഴക്കൂട്ടം പൊലീസിന് ലഭിച്ച പരാതി. സംഭവവുമായി ബന്ധപ്പെട്ട് കഴക്കൂട്ടം പൊലീസ്  അന്വേഷണം വ്യാപിപ്പിച്ചു.