ഭീകരര്‍ പാക്കിസ്ഥാനിലാണെങ്കില്‍ അവിടെ പോയി തീര്‍ക്കും; എസ്. ജയശങ്കര്‍

ഭീകരതയോട് ഇന്ത്യ ഒരു സന്ധിക്കുമില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഭീകരര്‍ പാക്കിസ്ഥാനിലാണ് ഒളിച്ചിരിക്കുന്നതെങ്കില്‍ അവിടെയെത്തി അവരെ ഉന്‍മൂലനം ചെയ്യുമെന്നും അദ്ദേഹം ഡച്ച് പബ്ലിക് ബ്രോഡ്കാസ്റ്റര്‍ എന്‍ഒഎസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അതിന്‍റെ തെളിവാണ് ഓപറേഷന്‍ സിന്ദൂര്‍. വെടിനിര്‍ത്തലിനുള്ള തീരുമാനം ഇന്ത്യയും പാക്കിസ്ഥാനും ചേര്‍ന്നെടുത്തതാണെന്നും വെടിവയ്പ് അവസാനിപ്പിക്കാമെന്ന നിലപാടിലേക്ക് പാക്കിസ്ഥാനെ എത്തിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. പാക്കിസ്ഥാനുമായുണ്ടാക്കിയ ധാരണയില്‍ യുഎസ് ഇടപെടലും വിദേശകാര്യമന്ത്രി പൂര്‍ണമായും തള്ളി. 

ഓപറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്നും ഭീകരതയെ വളര്‍ത്തുന്ന പ്രവര്‍ത്തികള്‍ പാക്കിസ്ഥാന്‍റെ പക്കല്‍ നിന്നുണ്ടായാല്‍ തിരിച്ചടി ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭീകരവാദികളെ മാത്രമാകും ആക്രമിക്കുകയെന്നും അല്ലാതെ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കലല്ല ഓപറേഷനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ഭീകരര്‍ നടത്തിയ കിരാതമായ കൂട്ടക്കൊലയ്ക്കുള്ള മറുപടിയാണ് ഇന്ത്യ നല്‍കിയത്. കുടുംബാംഗങ്ങളുടെ മുന്നില്‍ വച്ച് 26 പേരുടെ ജീവനാണ്, മതത്തിന്‍റെ പേരില്‍ ഭീകരര്‍ കവര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിലെ വിനോദസഞ്ചാര മേഖല കടുത്ത തിരിച്ചടിയാണ് നേരിട്ടത്. കശ്മീരിന്‍റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തന്നെ ടൂറിസമായിരുന്നുവെന്നും ജയ്ശങ്കര്‍ കൂട്ടിച്ചേര്‍ത്തു. 

അതിനിടെ കിഷ്ത്വാറിലെ സിങ്പോറയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഓപറേഷന്‍ ത്രാഷി എന്ന് പേരിട്ട ദൗത്യം സൈന്യവും പൊലീസും ചേര്‍ന്നാണ് നടത്തിയത്. രാവിലെ ഏഴുമണിയോടെയാണ് ഭീകരര്‍ സുരക്ഷാസൈന്യത്തിന് നേരെ വെടിയുതിര്‍ത്തതെന്നും തിരിച്ചടിയില്‍ രണ്ടുപേരെ വധിച്ചുവെന്നും സൈന്യം എക്സില്‍ കുറിച്ചു. നാല് പേരടങ്ങുന്ന സംഘമാണ് ഛത്രൂവിലെ കാട്ടില്‍ ഒളിച്ചതെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും സൈന്യം അറിയിച്ചു.