രാഷ്ട്രസേവനത്തിനായി തന്റെ യോഗ്യതയ്‌ക്കൊത്ത പദവികള്‍ കേന്ദ്രസര്‍ക്കാര്‍ ഇനിയും വാഗ്ദാനം ചെയ്താല്‍ സ്വീകരിക്കാന്‍ അദ്ദേഹം മടി കാണിച്ചേക്കില്ല.
തിരുവനന്തപുരം: വിദേശ സന്ദര്‍ശനത്തിനുള്ള കേന്ദ്ര സംഘത്തില്‍ സുപ്രധാന ചുമതല നല്‍കിയതിന് പിന്നാലെ ശശി തരൂരുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വീണ്ടും ഉയര്‍ന്നുവരികയാണ്. എന്നാല്‍ ബിജെപിയിലേക്ക് പോകുന്നുവെന്ന ചര്‍ച്ചകള്‍ പൂര്‍ണ്ണമായും തള്ളുകയാണ് ശശി തരൂര്‍. അതേസമയം രാഷ്ട്രസേവനത്തിനായി തന്റെ യോഗ്യതയ്‌ക്കൊത്ത പദവികള്‍ കേന്ദ്രസര്‍ക്കാര്‍ ഇനിയും വാഗ്ദാനം ചെയ്താല്‍ സ്വീകരിക്കാന്‍ അദ്ദേഹം മടി കാണിച്ചേക്കില്ല.
പാകിസ്താനെതിരായ ഓപ്പറേഷന്‍ സിന്ദൂര്‍ സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കാന്‍ വിദേശരാജ്യങ്ങളിലേക്ക് ഏഴ് സംഘങ്ങളില്‍ ഒന്നിനെ നയിക്കാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ തരൂരിനെ ചുമതലപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് നല്‍കിയ പേരുകള്‍ വെട്ടിയാണ് കേന്ദ്രം തരൂരിനെ ഉള്‍പ്പെടുത്തിയിരുന്നത്. ഇത് രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രീയമാറ്റം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നത്.
ബി.ജെ.പിയില്‍ ചേരേണ്ടെന്ന തരൂരിന്റെ തീരുമാനത്തിനു പിന്നില്‍ നിരവധി കാരണങ്ങളുണ്ടെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ആദ്യത്തേത്, ഒരു മതനിരപേക്ഷ ബുദ്ധിജീവി എന്ന നിലയില്‍ അദ്ദേഹം ദീര്‍ഘകാലമായി എഴുതുകയും പ്രസംഗിക്കുകയും ചെയ്തുപോന്ന കാര്യങ്ങളെയെല്ലാം പെട്ടെന്നൊരു ദിവസം നിരാകരിക്കുന്നതിനു തുല്യമാവും ബി.ജെ.പിയില്‍ ചേരുകയെന്നത്. മറ്റൊന്ന് തരൂര്‍ പാര്‍ട്ടിയില്‍ വരുന്നിതനോട് ബിജെപിയുടെ കേരള ഘടകത്തില്‍ ശക്തമായ എതിര്‍പ്പുണ്ട്. തിരഞ്ഞെടുപ്പു പ്രസംഗം സംബന്ധിച്ച് തരൂരിനെതിരെ നല്‍കിയ അപകീര്‍ത്തിക്കേസില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കിയിരുന്നു. ബി.ജെ.പിയിലെ മറ്റു വിഭാഗങ്ങള്‍ക്കും തരൂര്‍ വരുന്നതില്‍ താല്‍പ്പര്യമില്ല.
എസ്. ജയശങ്കറെ മാറ്റി വിദേശമന്ത്രിയാക്കുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നെങ്കിലും ഇപ്പോള്‍ അത്തരം ചര്‍ച്ചകള്‍ വേണ്ടെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. കോണ്‍ഗ്രസില്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യമൊന്നും മോദി ക്യാബിനറ്റില്‍ അംഗമായാല്‍ കിട്ടില്ലെന്ന ധാരണ തരൂരിനുമുണ്ട്. ഇതിനിടെ പാര്‍ട്ടിയിലെ അതൃപ്തിക്കിടെ ചില എ.ഐ.സി.സി നേതാക്കള്‍ തരൂരിനെ വിളിച്ചുസംസാരിച്ചതായും വിവരമുണ്ട്.
രാഷ്ട്രത്തെ സേവിക്കാന്‍ രാഷ്ട്രീയം നോക്കില്ലെന്ന് ഇതിനകം വ്യക്തമാക്കിയ തരൂര്‍ ചില പദവികള്‍ ലക്ഷ്യമിടുന്നതായും അഭ്യൂഹങ്ങളുയരുന്നുണ്ട്. ജഗ്ദീപ് ധന്‍കറിന്റെ കാലാവധി 2027-ല്‍ അവസാനിക്കാനിരിക്കെ ഉപരാഷ്ട്രപതി കസേരയിലും അദ്ദേഹത്തിന് നോട്ടമുണ്ടാകാമെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകരുടെ ഭാഷ്യം. അങ്ങനെ എന്തെങ്കിലും പദവി സ്വീകരിച്ച് തരൂര്‍ രാഷ്ട്രീയം വിടുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിനും ആശ്വാസമാവും. സമീപകാലത്ത് നിരവധി തവണ തരൂര്‍ പാര്‍ട്ടിലൈനിനു വിരുദ്ധമായി സംസാരിച്ചിരുന്നു. ചിലത് കേരളം ഭരിക്കുന്ന സി.പി.എമ്മിനും മറ്റു ചിലത് ബി.ജെ.പിക്കും രാഷ്ട്രീയമായി ഉപയോഗപ്പെടുത്താന്‍ കഴിയുന്നവയായിരുന്നു. ഇപ്പോള്‍ തരൂരിനെതിരെ നടപടിയെടുക്കാനും എടുക്കാതിരിക്കാനും പറ്റാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. അതിനാല്‍ ബി.ജെ.പിയില്‍ ചേരാതെ തരൂര്‍ ‘രാഷ്ട്രസേവനത്തിന്’ പോയാല്‍ രക്ഷപ്പെട്ടു എന്ന നിലപാടിലാണ് മിക്ക കോണ്‍ഗ്രസ് നേതാക്കളും. പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ തരൂര്‍ പാര്‍ട്ടിയില്‍ തുടരുന്നത് ഗുണത്തേക്കാള്‍ ദോഷം ചെയ്യുമെന്നും അവര്‍ പറയുന്നു.
പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍ എന്നീ വിഷയങ്ങളില്‍ തരൂര്‍ എടുത്ത നിലപാട് കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കുന്നതും കോണ്‍ഗ്രസ് പാര്‍ട്ടി ലൈനിനു കടകവിരുദ്ധവുമായിരുന്നു. പിന്നീട്, പാകിസ്താന്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഭീകരതയെ കുറിച്ച് ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്താന്‍ കേന്ദ്രം രൂപീകരിച്ച ബഹുകക്ഷി പ്രതിനിധി സംഘങ്ങളിലൊന്നിന്റെ ഭാഗമാകാന്‍ ക്ഷണിച്ചപ്പോള്‍ ശശി തരൂര്‍ ഉടനടി സമ്മതം മൂളുകയായിരുന്നു. മാത്രമല്ല, തരൂരിനെ ഒഴിവാക്കി പാര്‍ട്ടി നല്‍കിയ ലിസ്റ്റ് കേന്ദ്രം അവഗണിക്കുകയും ചെയ്തു.
മാതൃഭൂമി ഓൺലൈൻ പ്രസിദ്ധീകരിച്ചത്
