രാഹുൽ മാങ്കൂട്ടത്തിന്റെ കാൽനട യാത്രയില്‍ സംഘർഷം; യൂത്ത് കോൺഗ്രസ്–സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ മലപ്പട്ടത്തു നടത്തിയ കാൽനട യാത്രയിലും സമ്മേളനത്തിലും വൻ സംഘർഷം. സിപിഎം – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇരുവിഭാഗവും ചേരി തിരിഞ്ഞ് മുദ്രാവാക്യം വിളിച്ചും കൂക്കിവിളിച്ചും പ്രതിഷേധം. കെ.സുധാകരന്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും സ്ഥലത്ത്  ഉണ്ട്.

പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി വാക്കേറ്റമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധം തുടരുകയാണ്. യൂത്ത് കോണ്‍ഗ്രസ് പദയാത്രയ്ക്കിടെയാണ് സംഘര്‍ഷം.

അടുവാപ്പുറത്ത് ഗാന്ധി സ്തൂപം തകർത്തതുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞദിവസം സംഘർഷം ഉടലെടുത്തത്. യൂത്ത് കോൺഗ്രസ് നേതാവ് സനീഷിന്റെ വീട് ആക്രമിക്കപ്പെടുകയും ചെയ്തു. ഇതിനുപിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ 5 കിലോമീറ്ററോളം കാൽനട യാത്ര നടത്തിയത്.

പാർട്ടി ഗ്രാമമായ മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തുന്നതിനാൽ വൻ പൊലീസ് സംഘത്തെയാണു സ്ഥലത്ത് വിന്യസിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ എത്തുന്നതറിഞ്ഞ് അടുവാപ്പുറത്ത് രാഹുലിനെയും കെ. സുധാകരനെയും അധിക്ഷേപിച്ച് പോസ്റ്ററുകളും സ്ഥാപിച്ചിരുന്നു.