ഇന്ത്യ- പാക് സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ യുദ്ധഭീതിയിലാണ് ജനങ്ങൾ. സാധാരണ ജനങ്ങൾക്ക് മാത്രമല്ല പ്രതിരോധം തീർക്കുന്ന സൈനികർക്കും അപകട സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിൽ നിർണായ ഇടപെടലിനൊരുങ്ങുകയാണ് ഡിഫൻസ് റിസർച്ച് ഡെവലപ്മെൻ്റ് ഓർഗനൈസേഷൻ(ഡിആർഡിഒ). സൈനികരുടെ അപകട സാധ്യത കുറയ്ക്കാൻ മനുഷ്യറോബോട്ടുകളെ തയ്യാറാക്കുകയാണ് ഡിആർഡിഒയിലെ ശാസ്ത്രജ്ഞർ.
സംഘർഷ മേഖലകളിൽ സൈനിക നടപടികളുടെ മുൻ നിരയിൽ ഈ റോബോട്ടുകളെ നിർത്താനാകുമെന്ന് ഡിആർഡിഒ അധികൃതർ വ്യക്തമാക്കി. ഡിആർഡിഒ യ്ക്ക് കീഴിലുള്ള റിസർച്ച് ആൻ്റ് ഡെവലപ്മെൻ്റ് എസ്റ്റാബ്ലിഷ്മെൻ്റ് ലാബിലാണ് ഇതുമായി ബന്ധപ്പെട്ട ജോലികൾ പുരോഗമിക്കുന്നത്. സ്ഫോടനം പോലെ ഉയർന്ന അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ മനുഷ്യരുടെ ഉത്തരവുകൾക്കനുസരിച്ച് പ്രവർത്തിക്കാവുന്ന യന്ത്രസംവിധാനമാണ് വികസിപ്പിക്കുന്നത്.
നാലുവർഷമായി ഈ പ്രൊജക്ടിനായി പ്രവർത്തിക്കുകയാണെന്ന് സെൻ്റർ ഫോർ സിസ്റ്റംസ് ആൻ്റ് ടെക്നോളജീസ് ഫോർ അഡ്വാൻസ്ഡ് റോബോട്ടിക്സ് ഗ്രൂപ്പ് ഡയറക്ടർ എസ് ഇ തലോൾ പിടിഐയോട് പറഞ്ഞു. റോബോട്ടിൻ്റെ ഭാഗങ്ങൾക്കായി പ്രത്യേക പ്രോട്ടോ ടൈപ്പുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ആന്തരിക പ്രവർത്തനങ്ങളുടെ പരീക്ഷണവും വിജയകരമായിരുന്നു. കാടുകൾ പോലെ വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിലും ഹ്യൂമനോയിഡുകൾക്ക് പ്രവർത്തിക്കാൻ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.