ജോലിതട്ടിപ്പിനൊപ്പം ക്വട്ടേഷൻ ബന്ധവും; ഭീഷണിപ്പെടുത്താൻ കാപ്പാ കേസ് പ്രതികൾ; കാർത്തികയുടെ അധോലോകം

കൊച്ചി: തൊഴില്‍തട്ടിപ്പ് കേസിലെ മുഖ്യപ്രതി കാര്‍ത്തിക പ്രദീപിന് ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമെന്ന് പോലീസ്. കാപ്പാ കേസിലടക്കം ഉള്‍പ്പെട്ട പ്രതികളുമായാണ് യുവതിക്ക് ബന്ധമുണ്ടായിരുന്നത്. കാപ്പാ കേസ് പ്രതികളെ ഉപയോഗിച്ചാണ് കാര്‍ത്തിക പല ഇടപാടുകാരെയും ഭീഷണിപ്പെടുത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു.

ജോലിക്കായി പണം നല്‍കി ജോലി കിട്ടാതായതോടെ പണം തിരികെചോദിച്ചവരെയാണ് കാര്‍ത്തിക ഭീഷണിപ്പെടുത്തിയിരുന്നത്. ഇതിനായി ക്വട്ടേഷന്‍സംഘങ്ങളെയും കാപ്പാ കേസ് പ്രതികളെയും ഉപയോഗിച്ചിരുന്നതായാണ് പോലീസ് നല്‍കുന്നവിവരം. അതിനാല്‍, കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടേക്കാനുള്ള സാധ്യതയുമുണ്ട്. നേരത്തെ തട്ടിപ്പിനിരയായി പണം നഷ്ടമായവരെ കാര്‍ത്തിക ഭീഷണിപ്പെടുത്തുന്നുവെന്ന പേരില്‍ ചില ഓഡിയോക്ലിപ്പുകളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ജോലി തട്ടിപ്പുകേസിലെ പ്രതി കാര്‍ത്തിക പ്രദീപിന് ഇന്‍സ്റ്റഗ്രാമില്‍ 13,000-ഓളം ഫോളോവേഴ്‌സുണ്ട്. മിക്കദിവസവും ഇന്‍സ്റ്റഗ്രാമില്‍ പുതിയ ചിത്രങ്ങളും ഇവര്‍ പോസ്റ്റ് ചെയ്തിരുന്നു. അതിനിടെ, കാര്‍ത്തികയുടെ എംബിബിഎസ് ബിരുദം സംബന്ധിച്ചും സംശയങ്ങളുണ്ട്. യുക്രൈനില്‍നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയെന്നാണ് കാര്‍ത്തിക അവകാശപ്പെട്ടിരുന്നത്. എന്നാല്‍, ഇതേക്കുറിച്ച് സംശയമുണ്ട്. അതേസമയം, യുക്രൈനില്‍നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയെങ്കിലും കാര്‍ത്തിക ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാനുള്ള യോഗ്യത നേടിയിരുന്നില്ലെന്ന വിവരങ്ങളുമുണ്ട്. വിദേശത്തെ ചില ആശുപത്രികളില്‍ ഇവര്‍ ജോലിചെയ്തിരുന്നതായും സൂചനകളുണ്ട്.