അന്ന് ചിക്കനില്ലെന്ന് കുട്ടിയുടെ പരാതി, കമന്‍റ് കണ്ട് സഹായിച്ച് ടാക്സി ഡ്രൈവര്‍, ഇന്ന് വയര്‍ നിറയെ ബിരിയാണിയും ചിക്കനും

അങ്കണവാടിയിൽ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ശങ്കു എന്ന കുട്ടിയുടെ ആവശ്യം വലിയ രീതിയില്‍ വൈറലായിരുന്നു. ഇതിന്‍റെ കാര്‍ഡ് പോസ്റ്റ് ചെയ്ത മനോരമ ന്യൂസിന്‍റെ വാര്‍ത്തയുടെ താഴെയാണ് ഒരമ്മ തന്‍റെ മോളുടെ പരാതിയുമായി എത്തിയിരുന്നു. ‘എന്റെ ദൈവമേ, അങ്കണവാടിയിൽ പോകുന്ന എന്റെ മോൾക്കും ഇത് തന്നെ ആണ് പരാതി, പരാതി കേട്ട് മടുത്ത ടീച്ചർ ഇപ്പോൾ റൈസ് നെയ്യും ഒഴിച്ച് ഉണ്ടാക്കി കൊടുക്കും, അതിൽ ചിക്കൻ ഇല്ല എന്നതാണ് അടുത്ത പരാതി’ എന്നായിരുന്നു കമന്‍റ്.

ഇതിന് പിന്നാലെയാണ് ഇടുക്കി നെറ്റിത്തൊഴു സ്വദേശിയായ ടാക്സി ഡ്രൈവര്‍ ബിന്നി ചെറിയാന്‍ ‘അങ്കണവാടിയില്‍ എത്ര കുട്ടികൾ ഉണ്ട് മാസത്തിൽ ഒരു ദിവസം ചിക്കൻ എന്റെ വക’ എന്ന് കമന്‍റ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ ബിന്നി തന്നെ അംഗവാടി കണ്ടുപിടിച്ച് അവിടുത്തെ കുട്ടികള്‍ക്ക് ആവശ്യമുള്ള ചിക്കന്‍ വാങ്ങികൊടുക്കാനുള്ള പണവും അയച്ചു കൊടുക്കുകയും ചെയ്തു. ഇപ്പോഴും ബിന്നി ആ കുട്ടികള്‍ക്ക് ആവശ്യമുള്ള ചിക്കന്‍ വാങ്ങികൊടുക്കാനുള്ള പണം അയക്കുന്നുണ്ട്.

ഇതിനിടെയാണ് ഭൂമിയിൽ ഞാൻ കണ്ട സ്വർഗ്ഗം എന്ന പേരില്‍ കുട്ടികള്‍ ചിക്കനും ബിരിയാണിയും കഴിക്കുന്ന വിഡിയോ ബിന്നി പങ്കുവച്ചിരിക്കുന്നത്. ജീവിതത്തില്‍ മറ്റുള്ളവരെ സഹായിക്കുക എന്നതാണ് വലിയ കാര്യമെന്നും കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതില്‍ സന്തോഷമുണ്ടെന്നും ബിന്നി പറഞ്ഞു.