തിരുവനന്തപുരം: വിഴിഞ്ഞം ഉദ്‌ഘാടന ചടങ്ങിൽ രാജീവ് ചന്ദ്രശേഖർ വേദിയിൽ ഇരിക്കുന്നതിനെ പരോക്ഷമായി വിമർശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. ‘ഞങ്ങൾ സദസ്സിലുണ്ട്, രാജീവ് ചന്ദ്രശേഖർ വേദിയിലും’ എന്ന അടികുറിപ്പോടെ എം വി ഗോവിന്ദനും, കെ എൻ ബാലഗോപാലിനും പിണറായി വിജയന്റെ ഭാര്യ കമല വിജയനൊപ്പവും ഇരിക്കുന്ന ചിത്രമാണ് മുഹമ്മദ് റിയാസ് പങ്കുവെച്ചത്.
സംസ്ഥാന ധനമന്ത്രി ഉള്‍പ്പടെ താഴെ ഇരിക്കുമ്പോഴാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് മണിക്കൂറുകള്‍ക്ക് മുമ്പ് എത്തി വേദിയില്‍ ഇരിക്കുന്നത്. വേദിയില്‍ ഇരുന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു രാജീവ് ചന്ദ്രശേഖര്‍. വിളമ്പുന്നവന് നാണം ഇല്ലെങ്കിലും കഴിക്കുന്നവന് നാണം വേണമെന്ന് മന്ത്രി റിയാസ് ചാനലിനോട്പ്രതികരിച്ചു.
അതേസമയം, വിഴിഞ്ഞം പദ്ധതിയും ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് മന്ത്രി പി. രാജീവ്. ഒരു കല്ലിന്റെ സംഭാവന ആരും മറക്കില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എല്ലാം പൊതുമധ്യത്തിൽ ഉണ്ട്. എൽഡിഎഫ് സർക്കാരിന്റെ ഇച്ഛശക്തിയിലാണ് പദ്ധതി നടപ്പിലായത്. കേരളം ഇന്ത്യക്കും ലോകത്തിനും നൽകുന്ന സംഭാവനയാണ് വിഴിഞ്ഞം പദ്ധതിയെന്നും രാജീവ് ചൂണ്ടിക്കാട്ടി.
വിഴിഞ്ഞത്തിൽ ചരിത്ര വസ്തുതകളെ വളച്ചൊടിക്കുന്നുവെന്ന് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചിരുന്നു. വിഴിഞ്ഞം പദ്ധതിക്ക് തുടക്കമിട്ടത് കെ.കരുണാകരൻ. വിഴിഞ്ഞം വെല്ലുവിളികൾ മറികടന്ന് യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവന്നത് ഉമ്മൻചാണ്ടി. അതിനെ എൽഡിഎഫിന്റെ കുഞ്ഞാക്കി മാറ്റുന്നത് ശരിയല്ല എന്നും ചെന്നിത്തല പറഞ്ഞിരുന്നു. പ്രധാനമന്ത്രിക്ക് പറ്റിയ കൂട്ടാണ് കേരളത്തിലെന്ന് കെ.മുരളീധരൻ പരിഹസിച്ചു.
വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നാടിന് സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് ചടങ്ങ്. ഹെലികോപ്റ്റര്‍ മാര്‍ഗം വിഴിഞ്ഞത്തെത്തിയ പ്രധാന മന്ത്രി എംഎസ്സിയുടെ കൂറ്റന്‍ കപ്പലായ സെലസ്റ്റിനോ മരസ്‌കായെ ബര്‍ത്തിലെത്തി സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, സംസ്ഥാന മന്ത്രിമാരായ വിഎന്‍ വാസവന്‍, സജി ചെറിയാന്‍, ജി ആര്‍ അനില്‍, ഗൌതം അദാനി, കരണ്‍ അദാനി ഉല്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങിൽ എത്തി.