കൊച്ചി: പുലിപ്പല്ല് കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി റാപ്പർ വേടൻ. പുകവലിയും മദ്യപാനവും ശരിയായ ശീലമല്ല, എല്ലാം മാറ്റി നല്ലൊരു മനുഷ്യനാകാൻ പറ്റുമോയെന്ന് നോക്കട്ടേയെന്നും വേടൻ മാധ്യമങ്ങളോട് പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട് പ്രതികരിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം തന്നെ കേൾക്കുന്നവർ ലഹരിയുടെയും മദ്യത്തിൻ്റെയും വഴി സ്വീകരിക്കരുതെന്നും ആവശ്യപ്പെട്ടു. തിരുത്താനുള്ള ശ്രമത്തിലാണ് താനെന്നും തിരുത്തുമെന്നും വേടൻ വ്യക്തമാക്കി.
പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പുലിപ്പല്ല് കേസിൽ വേടന് ഇന്ന് ജാമ്യം അനുവദിച്ചത്. യഥാർത്ഥ പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നുവെന്നും സമ്മാനമായി കിട്ടിയതാണെന്നും പുലിപ്പല്ലാണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഉപയോഗിക്കില്ലായിരുന്നു എന്നുമാണ് വേടൻ്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. എന്നാൽ ഈ വാദങ്ങൾ കോടതി വിശ്വാസത്തിലെടുത്തില്ല. നാളെ ആർക്കും ഈ അവസ്ഥ നേരിട്ടേക്കാമെന്നും പുലിപ്പല്ല് ആണോയെന്ന് ശാസ്ത്രീയ പരിശോധനയും നടത്തിയിട്ടില്ലെന്നും വേടൻ്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
ജാമ്യാപേക്ഷയെ എതിർത്ത വനം വകുപ്പ്, വേടൻ രാജ്യം വിട്ടു പോയേക്കുമെന്നും തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും കോടതിയിൽ വാദിച്ചു. എന്നാൽ സമ്മാനം തന്ന ആളെ ഒരു തവണ മാത്രമേ കണ്ടിട്ടുള്ളൂവെന്നും അയാളെ ഇനി കണ്ടാൽ തിരിച്ചറിയുമോ എന്നു പോലും തനിക്കറിയില്ലെന്നും വേടൻ കോടതിയിൽ പറഞ്ഞു. ആളെ കണ്ടെത്താൻ എവിടെ വേണമെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർക്ക് ഒപ്പം പോകാനും താൻ തയാറാണെന്നും ജാമ്യം ആവശ്യപ്പെട്ട് വേടൻ പറഞ്ഞു.
