ഇറാനിലെ ആക്രമണത്തിന് ശേഷം യുഎസ് എഫ്-35 വിമാനം അടിയന്തരമായി നിലത്തിറക്കി; ലക്ഷ്യമിട്ടതായി ഇറാന്‍, സ്ഥിരീകരിക്കാതെ യു എസ്

വാഷിങ്ടണ്‍: ഇറാനില്‍ ആക്രമണം നടത്തി മടങ്ങുകയായിരുന്ന അമേരിക്കയുടെ അത്യാധുനിക എഫ്-35 യുദ്ധവിമാനം ആക്രമിച്ചതായി ഇറാന്‍. അതേ സമയം മിഡില്‍ ഈസ്റ്റിലെ വ്യോമതാവളത്തില്‍ വിമാനം അടിയന്തരമായി നിലത്തിറക്കിയതായി യുഎസ് സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വ്യാഴാഴ്ച വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായും പൈലറ്റിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് ക്യാപ്റ്റന്‍ ടിം ഹോക്കിന്‍സ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്,’ ഹോക്കിന്‍സ് പ്രസ്താവനയില്‍ പറഞ്ഞു.

ഏകദേശം 100 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഈ വിമാനത്തിന് ഇറാന്റെ ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം തങ്ങള്‍ യുഎസ് വിമാനത്തെ ലക്ഷ്യം വച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സും പ്രസ്താവനയിറക്കി. എന്നാല്‍ വിമാനം അടിയന്തരമായി നിലത്തിറക്കാനുള്ള കാരണം അമേരിക്ക ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഏകദേശം 9,29,36,95,000 ഇന്ത്യന്‍ രൂപ വിലമതിക്കുന്നതാണ് എഫ്-35 യുദ്ധവിമാനം. ഇറാനെ ആക്രമിച്ചതിന് ശേഷം ഇതുവരെ 16 അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ നശിപ്പിക്കപ്പെട്ടതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ 10 റീപ്പര്‍ ഡ്രോണുകളും 6 വിമാനങ്ങളും ഉള്‍പ്പെടുന്നു.