ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിലെ ബിബിസി റിപ്പോർട്ടുകൾക്ക് എതിരെ കേന്ദ്രസർക്കാർ. റിപ്പോർട്ടിങ് പക്ഷപാതകരമാണെന്നാണു കേന്ദ്ര സർക്കാർ നിലപാട്. ബിബിസി മേധാവിയെ സർക്കാർ അതൃപ്തി അറിയിച്ചു.
അതിനിടെ പഹൽഗാം ഭീകരാക്രമണത്തിനു ശേഷം പ്രകോപനപരവും വർഗീയവുമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് 16 പാക്കിസ്ഥാൻ യുട്യൂബ് ചാനലുകൾ ഇന്ത്യയിൽ നിരോധിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ചാനലുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. 16 ചാനലുകൾക്കുമായി 63 ദശലക്ഷം സബ്സ്ക്രൈബർമാരാണ് ഉണ്ടായിരുന്നത്.
കറാച്ചിയിലും ഇസ്ലാമാബാദിലും
ഡോൺ, സമ ടിവി, എആർവൈ ന്യൂസ്, ബോൾ ന്യൂസ്, റാഫ്തർ, ജിയോ ന്യൂസ്, സുനോ ന്യൂസ് എന്നീ വാർത്താ ഏജൻസികളുടെ യുട്യൂബ് ചാനലുകൾ നിരോധിച്ചവയിൽ ഉൾപ്പെടുന്നു. മാധ്യമപ്രവർത്തകരായ ഇർഷാദ് ഭട്ടി, അസ്മ ഷിറാസി, ഉമർ ചീമ, മുനീബ് ഫാറൂഖ് എന്നിവരുടെ യുട്യൂബ് ചാനലുകളും നിരോധിച്ചിട്ടുണ്ട്. ദി പാക്കിസ്ഥാൻ റഫറൻസ്, സമ സ്പോർട്സ്, ഉസൈർ ക്രിക്കറ്റ്, റാസി നാമ എന്നിവയാണ് നിരോധിച്ച മറ്റ് അക്കൗണ്ടുകൾ.
ഇന്ത്യയ്ക്കും സൈന്യത്തിനും സുരക്ഷാ ഏജൻസികൾക്കുമെതിരെ പ്രകോപനപരവും വർഗീയവുമായതുമായ ഉള്ളടക്കം ഈ ചാനലുകൾ നൽകിയെന്നാണു കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നത്.





