കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം സംസ്കരിച്ചു. ഇടപ്പള്ളി ശാന്തികവാടത്തിലായിരുന്നു സംസ്കാരം. ഔദ്യോഗിക ബഹുമതി നൽകിയ ശേഷമാണ് മൃതദേഹം സംസ്കരിച്ചത്.
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ രാവിലെ ഏഴ് മുതൽ പൊതുദർശനം ഉണ്ടായിരുന്നു. വലിയ ജനക്കൂട്ടമാണ് രാമചന്ദ്രനെ അവസാനമായി ഒരുനോക്ക് കാണാനെത്തിയത്. ഗവർണർ, ജനപ്രതിനിധികൾ, സിനിമാ താരങ്ങൾ ഉള്‍പ്പെടെ ചങ്ങമ്പുഴ പാർക്കിലെത്തി രാമചന്ദ്രന് അനുശോചനം രേഖപ്പെടുത്തി.
നാട് മുഴുവന്‍ രാമചന്ദ്രന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തുകയാണെന്നും ലോകത്തെ തന്നെ നടക്കിയ സംഭവത്തില്‍ ഒരു മലയാളിയുണ്ടെന്നത് അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണെന്നും ഹൈബി ഈഡന്‍ എംപി പ്രതികരിച്ചു. രാമചന്ദ്രന്റെ മകളുടെ വാക്കുകൾ രാജ്യത്തിനുള്ള സന്ദേശമാണ്. രാജ്യത്തിന്റെ മതേതര സ്വഭാവത്തെ ഉയർത്തിപ്പിടിക്കുന്നതാണ് വാക്കുകൾ. കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കുചേരുന്നുവെന്നും എംപി പറഞ്ഞു.
