Monday, 12 May - 2025

താമരശ്ശേരി ഷഹബാസ് കൊലപാതകം: വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

കൊച്ചി: താമരശ്ശേരി ഷഹബാസ് കൊലപാതക കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കുട്ടികളുടെ ജീവന് ഭീഷണിയുണ്ടെന്നും ജാമ്യം നല്‍കിയാല്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷാഭീഷണിയുണ്ടാകുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അവധിക്കാല ബഞ്ചാണ് ജാമ്യാപേക്ഷയില്‍ തീരുമാനമെടുത്തത്.

വാദപ്രതിവാദം ഏറെ നേരം നീണ്ടു. കുട്ടികള്‍ക്ക് ഇതിനോടകം തന്നെ ഭീഷണിക്കത്തുക്കള്‍ വന്നിട്ടുണ്ടെന്നും ക്രമസമാധാന പ്രശ്‌നത്തിലേക്ക് ഇത് നയിച്ചേക്കാമെന്നും കോടതി നിരീക്ഷിച്ച  ശേഷമാണ് ജാമ്യാപേക്ഷ തള്ളിയത്. കുറ്റാരോപിതരായ ആറ് വിദ്യാര്‍ഥികള്‍ കോഴിക്കോട് ജുവനൈല്‍ ഹോമിലാണ് നിലവില്‍ കഴിയുന്നത്.

ജാമ്യാപേക്ഷ കോഴിക്കോട് സെഷൻസ് കോടതി തള്ളിയ സാഹചര്യത്തിലാണ് ആറു കുട്ടികളും ഹൈകോടതിയെ സമീപിച്ചത്. ആറുപേരും കോഴിക്കോട് ജുവനൈൽ ഹോമിലാണുള്ളത്. കൊലപാതകത്തിൽ കൂടുതൽ വിദ്യാർഥികൾക്ക് പങ്കില്ലെന്ന് ഷഹബാസിന്റെ പിതാവ് ഇക്ബാൽ പറഞ്ഞിരുന്നു.

താമരശ്ശേരിയിലെ വിദ്യാർഥി സംഘർഷത്തിലാണ് 10ാം ക്ലാസ് വിദ്യാർഥിയായിരുന്ന ഷഹബാസ് കൊല്ലപ്പെട്ടത്. നഞ്ചക്ക് ഉപയോഗിച്ചുള്ള മർദനത്തിൽ ഷഹബാസിന്റെ വലതു ചെവിയുടെ മുകൾഭാഗത്തെ തലയോട്ടി പൊട്ടിയിരുന്നു. ആന്തരിക രക്തസ്രാവമായിരുന്നു ഷഹബാസിന്റെ മരണത്തിലേക്ക് നയിച്ചത്. സംഘർഷത്തിന് ശേഷം വീട്ടിലെത്തിയ ഷഹബാസ് രാത്രി ഛർദിക്കുകയും അബോധാവസ്ഥയിലാവുകയുമായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെ മാർച്ച് ഒന്നിന് ഷഹബാസ് മരണപ്പെടുകയും ചെയ്തു.

Most Popular

error: