ന്യൂ ഡൽഹി: ജമ്മുകശ്മീർ ഭീകരാക്രമണത്തിൽ പാകിസ്താനെതിരെ ഇന്ത്യ നിലപാട് കടുപ്പിക്കുമെന്ന് റിപ്പോർട്ട്. പാക് നയതന്ത്ര സഹകരണം അവസാനിപ്പിക്കാൻ ഇന്ത്യ ആലോചിക്കുന്നതായാണ് റിപ്പോർട്ട്. സിന്ധു നദീജല കരാർ റദ്ദാക്കുന്നതും ഇന്ത്യയുടെ പരിഗണനയിലുണ്ട്. ഇസ്ലാമാബാദ് ഹൈ കമ്മീഷൻ പ്രവർത്തനം നിർത്തലാക്കാൻ സാധ്യതയുണ്ടെന്ന് വിവിധ റിപ്പോർട്ടുകൾ പറയുന്നു.
ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പാക് ഭീകരാറാണെന്നാണ് സൂചന. ഭീകരർക്കായി സൈന്യത്തിന്‍റെ നേതൃത്വത്തിൽ വ്യാപക തിരച്ചിൽ തുടരുകയാണ്. എൻഐഎ സംഘം ബൈസരൺ വാലിയിൽ എത്തിയിട്ടുണ്ട്. ഏഴംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് വിവരം.
ഭീകരാക്രമണത്തിലെ പങ്ക് തള്ളി പാകിസ്താന്‍ വിദേശകാര്യമന്ത്രാലയം രംഗത്തെത്തിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തിൽ ആശങ്കയുണ്ടന്നും പാകിസ്താന്‍ അറിയിച്ചു. ആക്രമണങ്ങളുടെ കാരണം പ്രാദേശിക പ്രശ്നങ്ങളാണെന്നും ഇന്ത്യക്കെതിരായ കലാപങ്ങൾ രാജ്യത്തിനുള്ളിൽ നടക്കുകയാണെന്നും പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു.
അതേസമയം, ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി. പരിക്കേറ്റ 15 പേർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ശ്രീനഗറിൽ ഉന്നത ഉദ്യോഗസ്ഥരുമായി സാഹചര്യം ചർച്ച ചെയ്തു. മുഖ്യമന്ത്രി ഒമർ അബ്ദുല്ല ജമ്മു കാശ്മീർ ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ എന്നിവരും യോഗത്തിൽ പങ്കെടുത്തു.