ഈ സമയത്ത് വാങ്ങിനോട് എല്ലാവരും കാമുകനെ മറക്കാനും മറ്റൊരു ജീവിതവുമായി മുന്നോട്ട് പോകാനും പറഞ്ഞു കൊണ്ടിരുന്നു. എന്നാൽ, ഈ പണം കൊടുക്കാനുള്ള മനുഷ്യർക്കൊന്നും അത് നൽകിയില്ലായെങ്കിൽ അവരെങ്ങനെ കുടുംബം പോറ്റുമെന്ന് ചോദിച്ചുകൊണ്ട് കാമുകൻ കൊടുക്കാനുള്ള തുക കൊടുക്കാൻ സന്നദ്ധയായി വരികയായിരുന്നു വാങ്.
മരിച്ചുപോയ കാമുകന്റെ കടം വീട്ടി, അദ്ദേഹത്തിന്റെ മാതാപിതാക്കളെയും നോക്കുന്ന ഒരു യുവതിയാണ് ഇപ്പോൾ ചൈനയിൽ ആളുകളുടെ ഹൃദയം സ്പർശിക്കുന്നത്. ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ നിന്നുള്ള യുവതി ഇവിടെയുള്ള സാമൂഹിക മാധ്യമങ്ങളിലെല്ലാം ചർച്ചയായി മാറുകയാണ്.
600,000 യുവാൻ അതായത് ഏകദേശം 71 ലക്ഷം രൂപയാണ് യുവതിയുടെ കാമുകന് കടമായിട്ടുണ്ടായിരുന്നത്. അതെല്ലാം അവൾ വീട്ടിത്തീർത്തു. ഒമ്പത് വർഷത്തേക്ക് അയാളുടെ കുടുംബത്തിന് വേണ്ടുന്ന സഹായങ്ങളും യുവതി ചെയ്തുവത്രെ.
34 -കാരിയായ വാങ് ടിങും കാമുകൻ സെങ് ഷിയും ദീർഘകാലമായി പ്രണയത്തിലായിരുന്നു. എന്നാൽ, 2016 -ൽ ഒരു വാഹനാപകടത്തിൽ സെങ് ഷി മരിക്കുകയായിരുന്നു. ബിസിനസുകാരനായ സെങ് ഷി മരിക്കുമ്പോൾ അയാളുടെ ജീവനക്കാരുടെ ശമ്പളവും സപ്ലയർമാരുടെ ബില്ലുകളും കൂട്ടുകാരിൽ നിന്നും വാങ്ങിയ തുകയും അടക്കം വലിയൊരു തുക ബാധ്യതയായി ഉണ്ടായിരുന്നു.
ഈ സമയത്ത് വാങ്ങിനോട് എല്ലാവരും കാമുകനെ മറക്കാനും മറ്റൊരു ജീവിതവുമായി മുന്നോട്ട് പോകാനും പറഞ്ഞു കൊണ്ടിരുന്നു. എന്നാൽ, ഈ പണം കൊടുക്കാനുള്ള മനുഷ്യർക്കൊന്നും അത് നൽകിയില്ലായെങ്കിൽ അവരെങ്ങനെ കുടുംബം പോറ്റുമെന്ന് ചോദിച്ചുകൊണ്ട് കാമുകൻ കൊടുക്കാനുള്ള തുക കൊടുക്കാൻ സന്നദ്ധയായി വരികയായിരുന്നു വാങ്.
സെങ് ഷിയുടെ മാതാപിതാക്കളും അത്ര നല്ല അവസ്ഥയിലായിരുന്നില്ല. അങ്ങനെ വാങ് പല സ്ഥലങ്ങളിലും ജോലി ചെയ്തും ഒരു സുഹൃത്തിനോട് കടം വാങ്ങിയുമെല്ലാം കാമുകന്റെ കടങ്ങൾ വീട്ടിത്തീർക്കുകയായിരുന്നു. മരിച്ചുപോയ തന്റെ കാമുകനെ ആളുകൾ സത്യസന്ധനല്ലാത്ത ഒരാളായി കാണരുത് എന്ന് തനിക്ക് നിർബന്ധമുണ്ടായിരുന്നു, അതിനാലാണ് ആ കടങ്ങൾ വീട്ടിത്തീർത്തത് എന്നാണ് വാങ് പറയുന്നത്.
വയ്യാതെയായ സെങ് ഷിയുടെ കുടുംബത്തെയും അവൾ നോക്കി. അവർക്കു വേണ്ടതെല്ലാം ചെയ്തുകൊടുത്തു. അവർക്ക് ആശുപത്രിയിൽ കൂട്ടിരുന്നു. ഒടുവിൽ, 2020 -ൽ അവൾ മറ്റൊരു യുവാവിനെ വിവാഹം ചെയ്തു. ആ വിവാഹത്തിനും അവൾ സെങ് ഷിയുടെ മാതാപിതാക്കളുടെ സാന്നിധ്യം ഉറപ്പിച്ചിരുന്നു. സെങ് ഷി മരിച്ചുപോയി എങ്കിലും, താൻ മറ്റൊരു വിവാഹം കഴിച്ച് പോവുകയാണെങ്കിലും നിങ്ങൾ എപ്പോഴും എന്റെ മാതാപിതാക്കളെ പോലെ തന്നെയാണ് എന്നാണ് അവൾ പറഞ്ഞത്.