റിയാദ്: ഈ വർഷത്തെ ഹജ്ജ് സീസൺ അടുക്കവെ യാത്ര നിയമങ്ങൾ കടുപ്പിച്ചു സഊദി അധികാരികൾ. പൗരന്മാരെയും പ്രവാസികളെയും സന്ദർശകരെയും ഹജ്ജ് ചട്ടങ്ങൾ ലംഘിക്കുന്നതിനുള്ള കർശനമായ ശിക്ഷകളെക്കുറിച്ച് മന്ത്രാലയം ഓർമ്മിപ്പിച്ചു. തീർത്ഥാടന സീസൺ അവസാനിക്കുന്ന ജൂൺ ആദ്യവാരം വരെ ഈ നടപടികൾ തുടരും.
സാധുവായ ഹജ്ജ് പെർമിറ്റ് ഇല്ലാതെ തീർത്ഥാടകരെ കൊണ്ടുപോകുന്ന ഏതൊരാൾക്കും 10,000 സൗദി റിയാൽ (ഏകദേശം 2.3 ലക്ഷം രൂപ) പിഴ ചുമത്തേണ്ടിവരുമെന്ന് ടൂറിസം മന്ത്രാലയം ഓർമ്മിപ്പിച്ചു. പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും ഈ പിഴ ഒരുപോലെ ബാധകമാണ്. പെർമിറ്റ് ഇല്ലാതെ ഒന്നിലധികം തീർത്ഥാടകരെ കൊണ്ടുപോകുന്ന വ്യക്തികൾക്ക് ഓരോ നിയമലംഘനത്തിനും പ്രത്യേകം പിഴ ചുമത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഉദാഹരണത്തിന് ലൈസൻസില്ലാത്ത 15 തീർത്ഥാടകരെ ആരെങ്കിലും കൊണ്ടുപോയാൽ അവർക്ക് 1.5 ലക്ഷം റിയാൽ ആയിരിക്കും പിഴ. നിയമലംഘകർക്ക് 15 ദിവസം വരെ തടവുശിക്ഷയും അനുഭവിക്കേണ്ടി വന്നേക്കാം. നിയമലംഘകരെ നിയമവിരുദ്ധമായി കൊണ്ടുപോകുന്ന വാഹനങ്ങൾ കോടതി കണ്ടുകെട്ടും. മറ്റുള്ളവർ നിയമം ലംഘിക്കുന്നത് തടയാനുള്ള മാതൃക നടപടിയുടെ ഭാഗമായി നിയമലംഘകരുടെ പേര് പരസ്യമായി വെളിപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി.
പെർമിറ്റ് ഇല്ലാതെ ഹജ്ജ് നിർവഹിക്കാൻ ശ്രമിച്ചോ അനധികൃത തീർത്ഥാടകരെ കൊണ്ടുപോയോ ഹജ്ജ് നിയന്ത്രണങ്ങൾ ലംഘിക്കുന്ന താമസക്കാർക്ക് പ്രത്യാഘാതങ്ങൾ കൂടുതൽ കഠിനമായിരിക്കും. സഊദി നിയമം അനുസരിച്ച്, ശിക്ഷ അനുഭവിച്ചതിന് ശേഷം കുറ്റവാളികളെ നാടുകടത്തുകയും ഒരു നിശ്ചിത കാലയളവിലേക്ക് രാജ്യത്ത് വീണ്ടും പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്യും. ഹജ്ജ് സീസൺ അടുത്തതിനാൽ മക്കയിലെ എല്ലാ ഹോട്ടൽ/ താമസ സൗകര്യങ്ങളിലും സാധുവായ ഹജ്ജ് പെർമിറ്റോ നഗരത്തിലെ ജോലിക്കോ താമസത്തിനോ അംഗീകൃത എൻട്രി പെർമിറ്റോ ഇല്ലാത്തവരെ പ്രവേശിപ്പിക്കുന്നത്തിൽ നിന്നും വിലക്കിയിട്ടുണ്ട്. ടൂറിസം മന്ത്രാലയം പുറപ്പെടുവിച്ച ഈ നിർദ്ദേശം ഏപ്രിൽ 29 മുതൽ പ്രാബല്യത്തിൽ വരും,.