ജിദ്ദ: ജിദ്ദയിൽ മരണപ്പെട്ട കേരളത്തിലെ പ്രമുഖ പണ്ഡിതനും കടമേരി റഹ്മാനിയ കോളേജിലെ മുതിർന്ന അധ്യാപകനുമായ യൂസഫ് ഉസ്താദിന്റെ മയ്യത്ത് ജിദ്ദയിൽ ഖബറടക്കി. കുടുംബ സമേതം ഉംറ നിർവ്വഹിക്കാൻ എത്തിയ യൂസുഫ് ഉസ്താദ് വ്യാഴാഴ്ച രാത്രിയോടെ കിങ് ഫഹദ് ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു. മലപ്പുറം കൂട്ടിലങ്ങാടി കൊളപറമ്പ് കൊഴിഞ്ഞിൽ സ്വദേശിയാണ്.
ഉംറ ആവശ്യാർത്ഥം മകന്റെ അടുത്ത് ഭാര്യയും പേരക്കുട്ടിയുമൊപ്പം വിശുദ്ധ റമദാന്റെ ഏതാനും ദിവസം മുമ്പ് വന്നതായിരുന്നു. റമദാനിൽ ഉംറകളും മറ്റു ഇബാദത്ത് കർമങ്ങളും പൂർത്തീകരിച്ച ഉസ്താദ് റമദാന് ശേഷം പെരുന്നാൾ കഴിഞ്ഞു തിരക്ക് ഒഴിവാക്കുമ്പോൾ ഒരു ഉംറയും കൂടി ചെയ്ത ശേഷം നാട്ടിലേക്ക് മടങ്ങാമെന്നിരിക്കെയാണ് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏകദേശം പന്ത്രണ്ട് ദിവസം ചികിത്സയിൽ കഴിയുകയും ചെയ്തു.
ഇവിടെ നിന്ന് ഡിസ്ചാർജ് ആയി മകൻ ബഷീറിന്റെ അടുത്തേക്ക് മടങ്ങിയതോടെ മക്കൾക്കും പേരക്കുട്ടികൾക്കും ഒപ്പം നാട്ടിലേക്ക് മടങ്ങനായി പത്താം തിയ്യതിക്ക് വിമാന ടിക്കറ്റ് എടുത്തിരുന്നെങ്കിലും വീണ്ടും ശാരീരിക അസ്വസ്ഥത വന്നതിനെ തുടർന്ന് മകൻ ഉൾപ്പെടെ മൂന്ന് പേരുടെ ടിക്കറ്റ് ക്യാൻസൽ ചെയ്ത് മറ്റുള്ളവരെ നാട്ടിലേക്ക് അയക്കുകയും ഉസ്താദിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. വീണ്ടും മറ്റൊരു ടിക്കറ്റിൽ നാട്ടിലേക്ക് പോകാനായി ഒരുങ്ങി നിൽക്കുന്നതിനിടെയാണ് യാത്രയുടെ തൊട്ടു മുമ്പേയുള്ള ദിവസം മരണം വന്നെത്തിയത്.
വ്യാഴാഴ്ച രാത്രി ഇഷാ ബാങ്ക് സമയം യാസീൻ ഓതി പൂർത്തീകരിച്ചു ‘വ ഇലൈഹി തുർജഊൻ’ എന്ന് ഓതിയതിനു പിന്നാലെ വിശുദ്ധ കലിമ ചൊല്ലിയാണ് ഈ ലോകത്തോട് വിട പറഞ്ഞത്. അധികം ദീർഘിപ്പിക്കാതെ തന്നെ മയത്ത് വെള്ളിയാഴ്ച സുബ്ഹി നിസ്കാരത്തോടെ മയ്യത്ത് നിസ്കാരം പൂർത്തീകരിച്ചു ജിദ്ദയിൽ തന്നെ ഖബറടക്കി.
പ്രമുഖ സ്ഥാപനമായ കടമേരി റഹ്മാനിയ കോളേജ്ജിൽ 17വർഷം അധ്യാപകനായി പ്രവർത്തിച്ചു. കോളേജിലെ സീനിയർ മുദരിസ്മ കൂടിയാണ്. മഞ്ചേരി തുറക്കൽ മസ്ജിദ്, ആനക്കയം പുള്ളിലങ്ങാടി മസ്ജിദ്, ഇരുമ്പുംചോല മസ്ജിദ് എന്നിവടങ്ങളിലും അധ്യാപകനായി പ്രവർത്തിച്ചു. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ്ബഷീർ ദാരിമി (ജിദ്ദ), ജുബൈരിയ, ബുഷ്റ, ആബിദ, സാജിദ, ഉമ്മുസൽമ. മരുമക്കൾ: അഹമ്മദ്കുട്ടി ഫൈസി, അബ്ദുൽ മജീദ് ഫൈസി, മുസ്തഫ ഫൈസി, മുഹമ്മദ് റാഫി ദാരിമി, മുഹമ്മദ് നൗഫൽ, നഫീസത്തുൽ നസ്റിയ.