കൊച്ചി: ലഹരി പരിശോധനയ്ക്കിടെ ഓടി രക്ഷപെട്ട നടൻ ഷൈൻ ടോം ചാക്കോയ്ക്ക് പൊലീസിന്റെ നോട്ടിസ്. ഷൈന്റെ തൃശൂർ തൈപ്പറമ്പിലെ വീട്ടിലെത്തിയാണ് നോട്ടിസ് കൈമാറിയത്. ഷൈൻ വീട്ടിലില്ലാതിരുന്നതിനാൽ വീട്ടുകാർക്ക് പൊലീസ് നോട്ടിസ് കൈമാറി.
ഷൈൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് കുടുംബം അറിയിച്ചെന്നും പൊലീസ് പറഞ്ഞു. ഷൈനിന്റെ മൊബൈൽ ഫോൺ ഇപ്പോഴും ഓൺ ആണ്. സമൂഹമാധ്യമങ്ങളിലും നടൻ സജീവമാണ്.
നാളെ രാവിലെ പത്തിന് എറണാകുളം നോർത്ത് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് കൊച്ചി സിറ്റി പൊലീസിന്റെ നിർദേശം. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ലഹരി പരിശോധനയ്ക്ക് ഡാൻസാഫ് സംഘമെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന ഷൈൻ പ്രകോപനമേതുമില്ലാതെ ഇറങ്ങി ഓടിയതിലാണ് പൊലീസ് വിശദീകരണം തേടുക. അതേസമയം, ഷൈൻ പൊലീസ് സ്റ്റേഷനിൽ ഹാജരാകുമോയെന്നതിൽ വ്യക്തതയില്ല.
അതേസമയം, ഷൈൻ ശനിയാഴ്ച വൈകിട്ട് മൂന്നിന് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് ഷൈനിന്റെ പിതാവ് ചാക്കോ മാധ്യമങ്ങളോടു പറഞ്ഞു. ഇങ്ങനെ പല ഓലപ്പാമ്പുകൾ വരുെമന്നും കേസാകുമ്പോൾ നോക്കാമെന്നും പിതാവ് പ്രതികരിച്ചു. രാവിലെ 10ന് ഹാജരാകണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്.
ഹോട്ടലിൽനിന്ന് രക്ഷപ്പെട്ട ഷൈൻ ടോം ചാക്കോ തൃശൂർ വഴി തമിഴ്നാട്ടിലേക്ക് കടന്നതായാണ് വിവരം. നിലവിൽ ഇയാൾ പൊള്ളാച്ചിയിലെ റിസോർട്ടിലാണെന്നാണ് സൂചന. അതിനിടെ, പകൽ ഷൈനിന്റെ മുറിയിലെത്തിയ രണ്ട് യുവതികളോട് പൊലീസ് വിവരങ്ങൾ തേടി. ഇതിൽ ഒരു യുവതിയുമായി ഷൈൻ സാമ്പത്തിക ഇടപാട് നടത്തിയെന്നാണ് കണ്ടെത്തൽ. ഇവർക്ക് ലഹരി ഇടപാടുമായി ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്.