പാലക്കാട്: പാലക്കാട്ടെ പ്രതിഷേധത്തിൽ ബിജെപിയുമായി സമാധാന ചർച്ചയ്ക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ. ‘പൊലീസ് മധ്യസ്ഥന്‍റെ പണിയെടുക്കേണ്ട. ഒരു ജനപ്രതിനിധിയുടെ തലയെടുക്കുമെന്ന് പറഞ്ഞവർക്കൊപ്പമാണോ ചർച്ചക്ക് ഇരിക്കേണ്ടത്’. തനിക്കെതിരായ ബിജെപിയുടെ കൊലവിളി പ്രസംഗത്തിൽ പൊലീസ് കേസെടുക്കാത്തത് ഭയം കൊണ്ടായിരിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
‘തലപോകേണ്ടി വന്നാലും വർഗീയതയോട് സമരസപ്പെടില്ല. ബി.ജെ.പി.യുമായി ചർച്ച ചെയ്ത് പരിഹരിക്കാമെന്നാണ് പൊലീസ് പറയുന്നത്.കൂടുതൽ പ്രശ്നം ഇല്ലാതിരിക്കാൻ നിയമം പരിപാലിക്കുകയല്ലെ വേണ്ടത്?ഹെഡ്ഗേവാറിൻ്റെ പേരിടാനുള്ള രാഷ്ട്രീയമായും നിയമപരമായും നേരിടും’. രാഹുല്‍ പറഞ്ഞു.
അതേസമയം,ബിജെപി നേതാക്കളുടെ കൊലവിളിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ പരാതിയിൽ കേസെടുക്കുമെന്ന് പൊലീസ്.വീഡിയോ തെളിവുകൾ പരിശോധിച്ച് പരാതി എടുക്കുമെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത് കുമാർ പറഞ്ഞു.
പാലക്കാട്ടെ ബിജെപി, യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനങ്ങളിൽ പൊലീസ് കേസെടുത്തു. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്.എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തിയതിനാണ് ബിജെപി പ്രവർത്തകർക്കെതിരെ കേസ്. ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ ഉൾപ്പെടെയുള്ളവർക്കാണ് കേസ്. ചിറ്റൂർ ഡിവൈഎസ്‍പി കൃഷ്ണദാസിൻ്റെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷിയോഗം ചേരും.