കൊച്ചി: സ്വകാര്യ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ചതിനുശേഷം സർക്കാർ ഏറ്റെടുത്ത കുഞ്ഞ് ‘നിധി’യെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് അറിയിച്ച് ഝാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾ. കഴിഞ്ഞദിവസം കുഞ്ഞിനെ ഇവർ വീഡിയോകോളിലൂടെ കണ്ടിരുന്നു. മാസം തികയാതെ ജനിച്ചതുകൊണ്ട് കുഞ്ഞ് മരിച്ചെന്നു കരുതിയെന്നും ആശുപത്രിയിലെ ഭാരിച്ച ചെലവു ഭയന്നാണ് തിരികെ നാട്ടിലേക്ക് പോയതെന്നുമാണ് മാതാപിതാക്കൾ പറഞ്ഞിരുന്നത്.
കുഞ്ഞിനെ സർക്കാർ ഏറ്റെടുത്ത ശേഷം മാതാപിതാക്കളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയായിരുന്നു. പക്ഷേ, വിവരമൊന്നും ലഭിച്ചിരുന്നില്ല. ഒടുവിൽ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണമാണ് ഫലം കണ്ടത്. കഴിഞ്ഞ ആഴ്ച എറണാകുളത്ത് നടന്ന അഖിലേന്ത്യാ പോലീസ് ബാഡ്മിന്റണിൽ പങ്കെടുക്കാനെത്തിയ ഝാർഖണ്ഡ് ഉദ്യോഗസ്ഥർ വഴി നടത്തിയ അന്വേഷണമാണ് ലക്ഷ്യത്തിലെത്തിയത്. ഇവർ വഴി കുഞ്ഞിന്റെ മാതാപിതാക്കളുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ വിവരങ്ങൾ അറിയിച്ചു. കുഞ്ഞിനെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് മാതാപിതാക്കൾ അറിയിച്ചതായാണ് വിവരം.
ജനുവരി 29-നാണ് ജനറൽ ആശുപത്രിയിൽ കുഞ്ഞ് ജനിച്ചത്. തുടർന്ന് തീവ്ര പരിചരണം ആവശ്യമായതിനാൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് മാതാപിതാക്കൾ കുഞ്ഞിനെ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. മാധ്യമങ്ങളിലൂടെ വാർത്ത പുറംലോകം അറിഞ്ഞതോടെ കുഞ്ഞിനെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയും ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. ഈ മാസം 10-ന് ചികിത്സ പൂർത്തിയാക്കി ആരോഗ്യവതിയായ കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറി.
തിരികെ വന്നാൽ അമ്മയ്ക്ക് കുഞ്ഞിനെ ഏറ്റെടുക്കാൻ അപേക്ഷ നൽകാം. ഝാർഖണ്ഡിലെ ശിശുക്ഷേമ സമിതി വഴി അച്ഛനും അമ്മയ്ക്കും കുഞ്ഞിനെ പരിപാലിക്കാനുള്ള സാഹചര്യമുണ്ടോ എന്ന് പരിശോധിക്കും. ഇതിനുശേഷമായിരിക്കും കുഞ്ഞിനെ മാതാപിതാക്കൾക്ക് കൈമാറുന്ന നടപടിയെടുക്കുക. മാതാപിതാക്കൾ രണ്ട് മാസത്തിനകം എത്തിയില്ലെങ്കിൽ കുഞ്ഞിനെ ദത്ത് നൽകുന്ന നടപടിയുമായി മുന്നോട്ടുപോകും.