ന്യൂയോർക്ക്: പഠനം തീരാൻ 30 ദിവസം ബാക്കിയുള്ളപ്പോൾ ഇന്ത്യൻ വിദ്യാർഥിയുടെ വീസ റദ്ദാക്കി തിരിച്ചയയ്ക്കാനുള്ള ശ്രമം യുഎസ് കോടതി തടഞ്ഞു. വിസ്കോൻസെൻ–മാഡിസൻ യൂണിവേഴ്സിറ്റിയിൽ കംപ്യൂട്ടർ എൻജിനീയറിങ് ബിരുദ അവസാന സെമസ്റ്റർ വിദ്യാർഥി കൃഷ് ലാൽ ഇസ്സർദസാനിയെ ഒരു ബാറിനു മുന്നിൽ കൂട്ടുകാരുമായി വഴക്കുണ്ടാക്കിയെന്ന പരാതിയിൽ കഴിഞ്ഞ നവംബർ 22ന് അറസ്റ്റ് ചെയ്തതിനെത്തുടർന്നാണ് വീസ റദ്ദാക്കി തിരിച്ചയയ്ക്കാൻ ശ്രമമുണ്ടായത്.
ഇതിനെതിരെ കൃഷ് ലാൽ നൽകിയ പരാതിയിലാണ് കോടതിയുടെ നടപടി. അറസ്റ്റ് ചെയ്തെങ്കിലും ഗൗരവമുള്ളതല്ലെന്നു കണ്ട് ഡിസ്ട്രിക്ട് അറ്റോർണി കൃഷ് ലാലിനെതിരെ കുറ്റം ചുമത്തിയിരുന്നില്ല. മിടുക്കനായ വിദ്യാർഥി മുൻപ് കുറ്റങ്ങളൊന്നും ചെയ്തിട്ടില്ല എന്നതും കോടതി പരിഗണിച്ചു. 28ന് വീണ്ടും വാദം കേൾക്കും.
ഇതേസമയം, വീസ റദ്ദാക്കി തിരിച്ചയയ്ക്കാനുള്ള നീക്കത്തിനെതിരെ ഇന്ത്യയിൽ നിന്നുള്ള ചിന്മയ് ദേവ്‍ര ഉൾപ്പെടെ മിഷിഗൻ പബ്ലിക് യൂണിവേഴ്സിറ്റിയിലെ 4 വിദ്യാർഥികൾ കോടതിയെ സമീപിച്ചു. നോട്ടിസ് പോലും നൽകാതെയാണ് എഫ്–1 വീസ റദ്ദാക്കിയതെന്ന് വിദ്യാർഥികൾ പറയുന്നു.