ഇഷ്ടപ്പെട്ടയാള്‍ക്കൊപ്പം വീടു വിട്ടിറങ്ങി; മകളെ കൊലപ്പെടുത്തി പിതാവ്

0
1916

പാട്ന: മകളെ കൊലപ്പെടുത്തിയ കേസില്‍ പിതാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. ബിഹാറിലാണ് സംഭവം. ഇഷ്ടപ്പെട്ടയാള്‍ക്കൊപ്പം ജിവിക്കാന്‍ തീരുമാനിച്ച വൈരാഗ്യത്തിനാണ് മകള്‍ സാക്ഷിയെ പിതാവ് മുകേഷ് സിംഗ് എന്നയാള്‍ കൊലപ്പെടുത്തിയത്. അയല്‍വാസികളാണ് സാക്ഷിയും സ്‌നേഹിച്ചിരുന്ന യുവാവും. ഇരുവരും പഠിച്ചത് ഒരേ കോളേജിലാണ്. വ്യത്യസ്ത സമുദായത്തില്‍പ്പെട്ടവരായത് കാരണം പറഞ്ഞ് ഇവരുടെ ബന്ധം കുടുംബം അംഗീകരിച്ചില്ല.

തുടര്‍ന്ന് സാക്ഷി വീട് വിട്ട് യുവാവിനൊപ്പം ഡല്‍ഹിയിലേക്ക് പോവുകയായിരുന്നു. സാക്ഷിയോട് നാട്ടിലേക്ക് തിരികെ വരാന്‍ ആവശ്യപ്പെട്ട് മുകേഷ് സിംഗ് നിരന്തരം വിളിച്ചുകൊണ്ടേയിരുന്നു. എല്ലാ പ്രശ്‌നങ്ങളും സംസാരിച്ച് പരിഹരിക്കാം എന്ന് വാക്കും നല്‍കി. പിതാവിനെ വിശ്വസിച്ച് സാക്ഷി നാട്ടിലെത്തിയപ്പോഴായിരുന്നു അരും കൊല.

മടങ്ങി വന്ന മകളെ കാണാനില്ലെന്ന് പറഞ്ഞ് മുകേഷ് സിംഗിന്റെ ഭാര്യയാണ് പോലീസിനെ വിവരം അറിയിച്ചത്. ഇവരുടെ വീട് പരിശോധിക്കുന്നതിനിടെ പൂട്ടിയിട്ട ശുചിമുറിയില്‍ നിന്ന് ദുര്‍ഗന്ധം വരുന്നതായി പോലീസ് ശ്രദ്ധിച്ചു. അത് തുറന്നപ്പോഴാണ് സാക്ഷിയുടെ മൃതദേഹം കണ്ടത്. തൊട്ടുപിന്നാലെ മുകേഷ് സിംഗ് അറസ്റ്റിലായി. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.