കലക്ടര്‍ തര്‍ക്കംതീര്‍ക്കും, സുന്നികള്‍ക്കും ശീഈകള്‍ക്കും പ്രത്യേക ബോര്‍ഡ്, അമുസ്‌ലിംകളും അംഗങ്ങൾ, വരുമാനം കുറയും..; വഖ്ഫ് ബില്ലിലെ വിവാദ വ്യവസ്ഥകള്‍ അറിയാം

0
1711

വിശ്വാസപരമോ ജീവകാരുണ്യമോ ആയ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി മുസ്‌ലിംകള്‍ തങ്ങളുടെ സ്വത്ത് ദൈവമാര്‍ഗത്തില്‍ ദാനംചെയ്യുന്ന സ്വത്താണ് വഖ്ഫ്. ഭൂമി, കെട്ടിടം, മറ്റ് വരുമാനമുള്ള വസ്തുക്കള്‍ എന്നിവയെല്ലാം വഖ്ഫ് ആകാം. ഇവയുടെ ഗുണഭോക്താക്കള്‍ ആരായാലും അവയുടെ ഉടമസ്ഥാവകാശം വഖ്ഫ് ബോര്‍ഡിനായിരിക്കും. ഒരു വ്യക്തി തന്റെ ഉടമസ്ഥതയിലുള്ള വസ്തുവിനെ വഖ്ഫ് ആയി പ്രഖ്യാപിച്ചാല്‍ പിന്നീട് അതിന്‍മേല്‍ ആ വ്യക്തിക്ക് അവകാശവാദം ഉന്നയിക്കാനാകില്ല. അത് പിന്നീട് എല്ലാ കാലവും വഖ്ഫ് സ്വത്ത് ആയി നിലനില്‍ക്കും.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തീരുമാനം റദ്ദാക്കാനോ തിരിച്ചെടുക്കാനോ പറ്റില്ല. 
വഖ്ഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കൈകാര്യംചെയ്യുന്നത് അതത് സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള വഖ്ഫ് ട്രിബ്യൂണല്‍ ആണ്. ഇതുള്‍പ്പെടെയുള്ള ഘടനയില്‍ മാറ്റംവരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ ബില്ലിലൂടെ നീക്കം നടത്തുന്നത്. ബില്ലിലെ വിവാദ വ്യവസ്ഥകള്‍ ഇവയാണ്:

1- തര്‍ക്കം തീര്‍ക്കല്‍ കലക്ടര്‍

വഖ്ഫ് സ്വത്തിന്‍മേല്‍ തര്‍ക്കമുണ്ടായാല്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന വകുപ്പ് 3സി(2) ഏറെ അപകടം നിറഞ്ഞ വയവസ്ഥയാണ്. സ്വത്തിന്‍മേല്‍ തര്‍ക്കം ഉടലെടുത്താല്‍ അതത് കലക്ടറിലേക്ക് റഫര്‍ ചെയ്യും. കലക്ടറായിരിക്കും അതില്‍ അന്വേഷണം നടത്തി വഖ്ഫ് സ്വത്താണോ അതോ സര്‍ക്കാരിന്റെ/സ്വകാര്യ വ്യക്തിയുടെ സ്വത്താണോ എന്ന് തീര്‍പ്പ് കല്‍പ്പിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കേണ്ടത്.

2- സുന്നി, ശീഈ വ്യത്യസ്ത ബോര്‍ഡ്

എല്ലാ മുസ്‌ലിം വിഭാഗങ്ങളില്‍ നിന്നുമുള്ളവരുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി നിലവില്‍ രാജ്യത്ത് ഒരു വഖ്ഫ് ബോര്‍ഡേ ഉള്ളൂ. പുതിയ ഭേദഗതിയിലൂടെ ഇന്ത്യയില്‍ വഖ്ഫ് സ്വത്തുക്കള്‍, സുന്നി വഖ്ഫ് സ്വത്തുക്കളെന്നും ശീഈ വഖ്ഫ് സ്വത്തുക്കളെന്നും രണ്ടായി വിഭജിക്കപ്പെടും. 

3- അമുസ്ലിം അംഗങ്ങളുടെ സാന്നിധ്യം

വഖ്ഫ് ബോര്‍ഡില്‍ രണ്ട് അമുസ്‌ലിം പ്രതിനിധികള്‍ ഉണ്ടാകും. വഖ്ഫ് സ്വത്തുക്കള്‍ വിശ്വാസപരമവും വൈകാരികവുമായ വിഷയമായതിനാല്‍ അത് കൈകാര്യംചെയ്യുന്ന ബോര്‍ഡിലെ അംഗങ്ങള്‍ വിശ്വാസികളായിരിക്കണമെന്നാണ് മുസ് ലിംകള്‍ ആവശ്യപ്പെടുന്നത്. നിലവില്‍ ബോര്‍ഡിന്റെ അനുമതിയോടെ മാത്രമേ സംസ്ഥാനങ്ങക്ക് ചീഫ് എക്‌സികൂട്ടിവ് ഓഫിസറെ (സി.ഇ.ഒ) നിയമിക്കാന്‍ സാധിക്കൂ. ഇതുവരെ മുസ്‌ലിം സമുദായത്തില്‍നിന്നുള്ളവരെ മാത്രമെ സി.ഇ.ഒ ആക്കിയിട്ടുള്ളൂ. പുതിയട വ്യവസ്ഥപ്രകാരം അമുസ്ലിംകളെയും സി.ഇ.ഒ ആക്കാം.

4- വരുമാനത്തില്‍ കുറവ്

വഖ്ഫ് ബോര്‍ഡിന് കീഴിലുള്ള സ്ഥാപനങ്ങള്‍ വരുമാനത്തിന്റെ ഏഴ് ശതമാനം അതത് സംസ്ഥാന ബോര്‍ഡിന് നല്‍കണം. ഈ പണം ഉപയോഗിച്ചാണ് ബോര്‍ഡിലെ ജീവനക്കാരുടെ ശമ്പളം അടക്കമുള്ള ചെലവുകള്‍ കണ്ടെത്തിയിരുന്നത്. ക്ഷേമപദ്ധതികള്‍ക്കും ഈ ഫണ്ടാണ് ബോര്‍ഡ് ഉപയോഗിക്കാറുള്ളത്. ഈ ഏഴുശതമാനം എന്നത് അഞ്ചുശതമാനം ആയി കുറക്കാന്‍ ബില്ല് നിര്‍ദേശിക്കുന്നു. ഇത് ബോര്‍ഡിന്റെ വരുമാനം കുറയാന്‍ കാരണമാകും. അതുവഴി ക്ഷേമപദ്ധതികള്‍ വെട്ടിക്കുറയ്ക്കാനും ബോര്‍ഡിനെ പ്രേരിപ്പിക്കും.

5- ജനപ്രതിനിധികളെ സര്‍ക്കാര്‍ തീരുമാനിക്കും

സംസ്ഥാന വഖ്ഫ് ബോര്‍ഡുകളിലേക്കുള്ള എം.എല്‍.എ, എം.പി എന്നിങ്ങനെയുള്ള ജനപ്രതിനിധികളെ സര്‍ക്കാര്‍ ആകും തീരുമാനിക്കുക. ദേവസ്വം ബോര്‍ഡ് മാതൃകയില്‍ നേരത്തെ ഇത് ബന്ധപ്പെട്ട മതവിഭാഗത്തില്‍നിന്നുള്ള പ്രതിനിധികള്‍ ആയിരുന്നു തെരഞ്ഞെടുത്തിരുന്നത്. 

പഴയ ബില്ലും ഭേദഗതി വരുത്തിയ ബില്ലും തമ്മിലെ പ്രധാന മാറ്റം

ഒറിജിനല്‍ ബില്ലിലെ വഖ്ഫ് സ്വത്തിനെക്കുറിച്ചുള്ള നിര്‍വചനങ്ങളിലൊന്ന് ഭാവിയില്‍ പ്രത്യാഘാതം ഉണ്ടാക്കും വിധത്തിലുള്ളതാണ്. രേഖപ്രകാരം വഖ്ഫ് ചെയ്യപ്പെടാത്ത, എന്നാല്‍ പതിറ്റാണ്ടുകളായി വഖ്ഫ് സ്വത്തായി കണക്കാക്കപ്പെടുകയും ഉപയോഗിക്കുകയും ചെയ്യുന്നവയെ വഖ്ഫ് സ്വത്തായി കാണുന്ന (കല്‍പിത വഖഫ് സ്വത്തുക്കള്‍) ആശയം ഇല്ലാതാക്കും. 1995 ലെ നിയമപ്രകാരം മതപരമായ ആവശ്യങ്ങള്‍ക്കായി വിശ്വാസികള്‍ പതിറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന സ്വത്ത് വഖ്ഫ് സ്വത്താണ്. നിരവധി മസ്ജിദുകളും ഖബര്‍സ്ഥാനകളും ഇത്തരത്തില്‍ വഖ്ഫ് ആയി ഉപയോഗിക്കുന്നുണ്ട്. 
എന്നാല്‍ ഭേദഗതിവരുത്തിയ പുതിയ ബില്ലില്‍ 
ഇത്തരം സ്വത്തുക്കള്‍ വഖ്ഫ് സ്ഥാപിക്കുന്നതിന് കുറഞ്ഞത് അഞ്ച് വര്‍ഷമായി അവ മതപരമായി ഉപയോഗിക്കുന്നുണ്ടെന്ന്  കാണിക്കുകയോ തെളിയിക്കുകയോ ചെയ്യണം എന്ന വ്യവസ്ഥവച്ചിട്ടുണ്ട്. 2025 ലെ വഖ്ഫ് (ഭേദഗതി) നിയമം പ്രാബല്യത്തില്‍ വരുമ്പോഴോ അതിനു മുമ്പോ ഒരു വ്യക്തി രജിസ്റ്റര്‍ ചെയ്ത നിലവിലുള്ള വഖ്ഫ് സ്വത്തുക്കള്‍ (പൂര്‍ണ്ണമായോ ഭാഗികമായോ സര്‍ക്കാരിന് കീഴിലുള്ള സ്വത്താണെന്ന തര്‍ക്കം ഉടലെടുത്തിട്ടില്ലെങ്കില്‍) വഖ്ഫ് സ്വത്തുക്കളായി തന്നെ തുടരുമെന്നും പുതിയ ബില്‍ പറയുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക