ന്യൂഡല്‍ഹി: വഖ്ഫ് സ്വത്തുക്കള്‍ തട്ടിയെടുക്കാനും കൈയേറ്റം നിയമവിധേയമാക്കാനും സര്‍ക്കാറിനെ സഹായിക്കുന്ന വിവാദ വഖ്ഫ് ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. 12 മണിക്കൂര്‍ നീണ്ടുനിന്ന മാരത്തണ്‍ ചര്‍ച്ചയ്‌ക്കൊടുവില്‍ വോട്ടെടുപ്പിലൂടെയാണ് ബില്ല് പാസായത്. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് പ്രഖ്യാപനം നടത്തിയത്. 288 പേര്‍ ബില്ലിനെ പിന്തുണച്ചപ്പോള്‍, 232 പേര്‍ ബില്ലിനെ എതിര്‍ത്തു. ഇന്നലെ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് ബില്ലില്‍ ലോക്‌സഭയില്‍ ചര്‍ച്ച തുടങ്ങിയത്. ചര്‍ച്ച പൂര്‍ത്തിയാക്കിയശേഷം ബില്ലില്‍ വോട്ടെടുപ്പ് നടന്നു. അപ്പോഴേക്കും അര്‍ധരാത്രി കഴിഞ്ഞിരുന്നു. കേരളത്തില്‍നിന്നുള്ള പ്രതിപക്ഷ എംപിമാരായ എന്‍.കെ. പ്രേമചന്ദ്രന്‍, കെ.സി. വേണുഗോപാല്‍, ഇ.ടി മുഹമ്മദ് ബഷീര്‍, കെ. രാധാകൃഷ്ണന്‍ എന്നിവരുടെ ഭേഗദതി നിര്‍ദേശങ്ങള്‍ ശബ്ദവോട്ടോടെ തള്ളുകയും ചെയ്തു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ബില്ലിനെ പ്രതിപക്ഷം ഒറ്റക്കെട്ടായി എതിര്‍ത്തു. ഇന്‍ഡ്യാ സഖ്യത്തിലെ പാര്‍ട്ടികള്‍ക്കൊപ്പം വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍ തുടങ്ങിയ പാര്‍ട്ടികളും ബില്ലിനെ എതിര്‍ത്ത് നിലപാട് സ്വീകരിച്ചു. എന്‍.ഡി.എ സഖ്യകക്ഷിയായ തെലുഗുദേശം പാര്‍ട്ടി, ജെ.ഡി.യു എന്നിവ ബില്ലിനെ അനുകൂലിച്ചതാണ് പാസാകാന്‍ കാരണം. ബില്‍ മുസ്‌ലിംകള്‍ക്ക് ഗുണം ചെയ്യുന്നതും വഖ്ഫ് സ്വത്തുക്കള്‍ സംരക്ഷിക്കുന്നതുമാണെന്ന നിലപാടാണ് സഭയില്‍ സംസാരിച്ച തെലുഗുദേശം പാര്‍ട്ടി മുതിര്‍ന്ന അംഗം കൃഷ്ണപ്രസാദ് തെന്നട്ടി, കേന്ദ്രമന്ത്രിയും ജെ.ഡി.യു മുതിര്‍ന്ന നേതാവുമായ ലാലന്‍ സിങ് എന്നിവര്‍ സ്വീകരിച്ചത്.
ബില്‍ അവതരണത്തോടെ ശക്തമായ പ്രതിപക്ഷ ഭരണപക്ഷ പോരാട്ടത്തിനാണ് ലോക്‌സഭ സാക്ഷിയായത്. കേരളത്തിലെ മുനമ്പം അടക്കമുള്ള വിഷയങ്ങള്‍ സഭയില്‍ പലതവണ പരാമര്‍ശിക്കപ്പെട്ടു. പ്രതിപക്ഷത്തുനിന്ന് ഉപപ്രതിപക്ഷ നേതാവ് ഗൗരവ് ഗൊഗോയ്, തൃണമൂല്‍ അംഗം കല്യാണ്‍ ബാനര്‍ജി തുടങ്ങിയവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയപ്പോള്‍ ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു, ആഭ്യന്തരമന്ത്രി അമിത്ഷാ തുടങ്ങിയവര്‍ ബി.ജെ.പി പക്ഷത്തുനിന്ന് സംസാരിച്ചു.
ലോക്‌സഭയില്‍ ചോദ്യോത്തരവേളയ്ക്കു ശേഷം ന്യൂനപക്ഷകാര്യമന്തി കിരണ്‍ റിജിജുവാണ് ബില്‍ അവതരിപ്പിച്ചത്. ബില്ലിനെ ഏകീകൃത വഖ്ഫ് മാനേജ്‌മെന്റ് ശാക്തീകരണം, കാര്യക്ഷമത, വികസനം ബില്‍ എന്ന് പുനര്‍നാമകരണം ചെയ്യുമെന്ന് റിജിജു പ്രഖ്യാപിച്ചു.
വഖ്ഫ് നിയമം അതേപടി നിലനില്‍ക്കുകയും യു.പി.എ അധികാരത്തിലെത്തുകയും ചെയ്താല്‍ പാര്‍ലമെന്റും അവര്‍ വഖ്ഫ് ബോര്‍ഡിനു നല്‍കുമെന്ന റിജിജുവിന്റെ പരാമര്‍ശം സഭയില്‍ ബഹളത്തിനിടയാക്കി. രാജ്യത്തിന്റെ പലഭാഗങ്ങളിലും ക്ഷേത്രംവരെ തങ്ങളുടെതാണെന്ന് വഖ്ഫ് ബോര്‍ഡ് അവകാശപ്പെടുന്നു. കേരളത്തില്‍ മുനമ്പത്തും ഇതേ അവകാശവാദം വഖ്ഫ് ബോര്‍ഡ് ഉന്നയിക്കുന്നുണ്ടെന്നും റിജിജു പറഞ്ഞു. സംയുക്തപാര്‍ലമെന്ററി സമിതി നല്‍കിയ കരട് ബില്‍ അതേ പടിയെടുത്താണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ഇതിനെ എന്‍.കെ പ്രേമചന്ദ്രന്‍ ചോദ്യംചെയ്തു. സംയുക്തപാര്‍ലമെന്ററി സമിതിക്ക് ഇങ്ങനെ ബില്‍ കൊണ്ടുവരാന്‍ കഴിയില്ലെന്ന് പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. ബില്ലിന് അവതരണാനുമതി നല്‍കുന്നതിനെയും പ്രതിപക്ഷ അംഗങ്ങള്‍ ശക്തമായി എതിര്‍ത്തു. ഭരണഘടന അനുഛേദം 26ന്റെ ലംഘനമാണ് ബില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചു.
ബില്‍ ചൊവ്വാഴ്ച വൈകിയാണ് നല്‍കിയതെന്നും ഭേദഗതി നിര്‍ദേശിക്കാന്‍ മതിയായ സമയം എം.പിമാര്‍ക്ക് ലഭിച്ചില്ലെന്നും കെ.സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടിയെങ്കിലും സ്പീക്കര്‍ അംഗീകരിച്ചില്ല. ബില്‍ രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്ക് എതിരാണെന്നും മതത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുകയാണെന്നും പ്രതിപക്ഷത്തുനിന്ന് ചര്‍ച്ച തുടങ്ങിവച്ച ഗൗരവ് ഗൊഗോയ് പറഞ്ഞു. ന്യൂനപക്ഷ കാര്യ മന്ത്രാലയമാണോ അതോ മറ്റേതെങ്കിലും വകുപ്പാണോ ഈ ബില്‍ ഉണ്ടാക്കിയത്?. ബില്‍ എവിടെനിന്ന് വന്നു. സര്‍ക്കാര്‍ മതത്തിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടിവരുന്ന തരത്തിലേക്ക് രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ ഇന്ന് മാറിയിരിക്കുന്നുവെന്നും അഞ്ചു വര്‍ഷമെങ്കിലും സജീവമായി ഇസ്്‌ലാം ആചരിച്ചവര്‍ക്കു മാത്രമാണ് വഖ്ഫ് ചെയ്യാനുള്ള അവകാശമെന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടി ഗൊഗോയ് പറഞ്ഞു.
മതാചാരണം അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയെന്ന സര്‍ട്ടിഫിക്കറ്റ് നിങ്ങള്‍ മറ്റുമതങ്ങളില്‍നിന്ന് ആവശ്യപ്പെടുമോയെന്നും ഗൊഗോയ് ചോദിച്ചു. ഭരണഘടന പറയുന്നത് ഓരോ പൗരനും രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക നീതി ലഭിക്കണമെന്നാണ്. ഈ ബില്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് നേരെയുള്ള ആക്രമണമാണ്. രണ്ടാമതായി, ന്യൂനപക്ഷ സമൂഹത്തെ അപകീര്‍ത്തിപ്പെടുത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. മൂന്നാമതായി, ഇന്ത്യന്‍ സമൂഹത്തെ വിഭജിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുവെന്നും ഗൊഗോയ് ചൂണ്ടിക്കാട്ടി. ബില്ലിലെ വ്യവസ്ഥകള്‍ ഓരോന്നായി ഉദ്ധരിച്ച് അതിന്റെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയായിയിരുന്നു ഗൊഗോയിയുടെ പ്രസംഗം.
മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുകയാണു വഖ്ഫ് ബില്ലിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ അജന്‍ഡയെന്ന് കെ.സി വേണുഗോപാല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് പറഞ്ഞു. മുസ്്‌ലിം സംരക്ഷണത്തിനു വേണ്ടിയാണ് ബില്ലെന്ന ബി.ജെ.പി പ്രചാരണം പ്രഹസനമാണെന്ന് ഡി.എം.കെ അംഗം എ. രാജ പറഞ്ഞു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
